
തൃശ്ശൂർ: പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകർത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചി വിറ്റുവെന്ന പേരിൽ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് 39 ദിവസം തടവിൽ പാർപ്പിച്ച ശേഷം ഫോറൻസിക് പരിശോധനയിലാണ് മാംസം പോത്തിന്റേതാണെന്ന് കണ്ടെത്തിയത്. ചാലക്കുടി ഡി.എഫ്.ഒ. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കും.
തൃശ്ശൂർ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായ സംഭവത്തിലാണ് കഴിഞ്ഞ ദിവസം വഴിത്തിരിവുണ്ടായത്. ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നുമാണ് പരിശോധനയിൽ വ്യക്തമായത്. ചുമട്ടുതൊഴിലാളി സുജീഷ് മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജോബിയും ഇത് മ്ലാവിറച്ചിയാണെന്ന് മൊഴി നൽകിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. കേസിൽ കേരള ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി ജോബിയുടെ വീട്ടിൽ നിന്നാണ് ഇറച്ചി പിടിച്ചത്. ഒന്നാം പ്രതിയുടെ വീട്ടിൽ തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് ഇപ്പോൾ അഭിഭാഷകൻ പി എസ് വിഷ്ണുപ്രസാദ് ആരോപിക്കുന്നത്. എഫ്എസ്എൽആർ റിപ്പോർട്ട് പ്രകാരം ഇറച്ചി കന്നുകാലിയുടേതാണ്. രണ്ടാം പ്രതി ചുമട്ടുതൊഴിലാളിയാണ്. ഇറച്ചി വ്യാപാരിയുമാണ്. പ്രതികളെ മർദ്ദിച്ചാണ് കുറ്റസമ്മത മൊഴി എടുത്തത്. ഫോറസ്റ്റ്കാരുടെ ഭീഷണിക്ക് വഴങ്ങിയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കേസ് വന്നതോടെ രണ്ടാം പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി. അദ്ദേഹത്തിന് തൊഴിലും നഷ്ടമായി. ഒന്നും രണ്ടും പ്രതികൾ സമാന കേസുകളിൽ പ്രതികളല്ല. വനം വകുപ് ഉദ്യോഗസ്ഥർ കുടുക്കുകയായിരുന്നു. നേരത്തെ പ്രതികളിലൊരാളും വനം ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിരുന്നുവെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam