
മലപ്പുറം: മലപ്പുറത്ത് അരീക്കോട്, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നായി രണ്ട് യുവാക്കൾ മെത്താഫിറ്റമിനുമായി പിടിയിലായി. വഴിക്കടവിൽ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലും അരീക്കോട് ടൗണിലെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികൾ പിടിയിലായത്. രണ്ട് പേരിൽ നിന്നുമായി 26 ഗ്രാമിലേറെ മെത്താഫിറ്റമിൻ കണ്ടെത്തി.
അരീക്കോട് നടത്തിയ പരിശോധനയിലാണ് എടവണ്ണപ്പാറ പുതിയതൊടി ചീടിക്കുഴി ഷാക്കിര്‍ ജമാല്‍ (28) പിടിയിലായത്. അരീക്കോട് ടൗണിലെ സ്വകാര്യ ലോഡ്‌ജിനകത്ത് വാഷ് റൂമിലായിരുന്നു ഇയാളുണ്ടായിരുന്നത്. 22.21 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം ജില്ല 22.21 ഗ്രാം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്‌തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ എന്‍. നൗഫല്‍, ഉത്തരമേഖല കമീഷണര്‍ സ്‌ക്വാഡ് ഇ ന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഹരിദാസന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആസിഫ് ഇക്ബാല്‍, സി.ഇ.ഒമാരായ അനീസ് ബാബു, അഖില്‍ദാസ്, ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരും പരിശോധനയിൽ ഭാഗമായി.
വഴിക്കടവിലും യുവാവ് അറസ്റ്റിൽ
വഴിക്കടവില്‍ നാല് ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. താനൂര്‍ ചാപ്പപ്പടി സ്വദേശി പാണാച്ചിന്റെ പുരക്കല്‍ അന്‍സാര്‍ (28) ആണ് അറസ്റ്റിലായത്. ഓണത്തോടനുബന്ധിച്ച് ആനമറിയില്‍ സ്ഥാപിച്ച പ്രത്യേക പോലീസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചെക്ക്പോസ്റ്റ് പരിശോധനാ സംഘവും ഡാന്‍സാഫ് അംഗങ്ങളും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെത്തഫിറ്റമിന്‍ പിടിച്ചെടുത്തത്.
ഡാന്‍സാഫ് എസ്ഐ കെ.ആര്‍. ജസ്റ്റിന്‍, എഎസ്ഐ അബ്ദുള്‍ ബഷീര്‍, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഓണാഘോഷ വേളയില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നാടുകാണിചുരം വഴി മലപ്പുറം ജില്ലയിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ആനമറിയില്‍ പോലീസ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.