കോഴിക്കോട് ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിന് ഉപയോഗിച്ച തീവ്രതയേറിയ എൽഇഡി ബൾബുകളുമായി ലോട്ടസ് എന്ന ബോട്ട് ഫിഷറീസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബോട്ട് ഉടമയിൽ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.

കോഴിക്കോട്: സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ഇഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ലോട്ടസ് എന്ന ടോളര്‍ ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.

ബോട്ടിന്റെ ഉള്‍ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് അറയില്‍ സൂക്ഷിച്ച നിലയില്‍ 1000 വാട്ട്‌സിന്റെ രണ്ടും 500 വാട്ട്‌സിന്റെ പത്തും ഉള്‍പ്പെടെ 32 എല്‍ഇഡി ലൈറ്റുകള്‍ കണ്ടെത്തിയത്. ഇത്രയും അമിത ശേഷിയുള്ള ലൈറ്റുകള്‍ സമീപ കാലത്തൊന്നും പിടികൂടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ ടി.കെ രാജേഷ്, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ശ്രീരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.