
കീവ്: 87 വയസുള്ള ഇദ്ദേഹത്തിനുള്ളത് 346 പിന്തുടര്‍ച്ചക്കാരാണ്. അതില്‍ത്തന്നെ 13 മക്കള്‍, 127 പേരക്കുട്ടികള്‍, പേരക്കുട്ടികളുടെ മക്കള്‍ 203 പേരും. അവരുടെ മക്കള്‍ മൂന്നുപേരും. ഉക്രൈനിലുള്ള പാവേല്‍ സെമന്യുക് ആണ് ആ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ തലമുറയിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടാഴ്ചയാണ് പ്രായം. ഏറ്റവുമധികം അംഗങ്ങളുള്ള കുടുംബമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങുകയാണ് ഇപ്പോള്‍ സെമന്യുക്.
നിര്‍മ്മാണത്തൊഴിലാളിയായിരുന്നു സെമന്യുക്. ''ഞങ്ങളെല്ലാവരും വളരെ സ്നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. ഒരേയൊരു തടസം ഇത്രയും പേരുടെ പേരുകള്‍ ഓര്‍മ്മിച്ചുവയ്ക്കുകയെന്നതാണെ''ന്ന് സെമന്യുക് പറയുന്നു. പഴയ ആള്‍ക്കാരുടെയൊക്കെ പേരറിയാം. പുതുതായെത്തുന്നവരുടെ പേരാണ് അറിയാത്തതെന്നും സെമന്യുക് പറയുന്നു. പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് അവരുടെ ഗ്രാമത്തില്‍ വീട് പണിത് നല്‍കും. സഹായിക്കാന്‍ കുടുംബത്തിലാര്‍ക്കും മടിയില്ല. മിക്കവരും സെമന്യുക്കിനെപ്പോലെ നിര്‍മ്മാണത്തൊഴിലാളികള്‍ തന്നെയാണ്. ഗ്രാമത്തിലെ ഒരു സ്കൂളില്‍ തന്നെ സെമന്യുക് കുടുംബത്തില്‍ നിന്നുള്ള 30 കുട്ടികളുണ്ട്.
കഴിഞ്ഞ ദിവസമാണ് ഉക്രൈന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോര്‍ഡ് , രാജ്യത്തെ ഏറ്റവും വലിയ കുടുംബമായി സെമന്യുക് കുടുംബത്തെ അംഗീകരിച്ചത്. പിന്നീടത് ഗിന്നസ് റെക്കോര്‍ഡിനായും അയച്ചു. നിലവില്‍ ഗിന്നസ് റെക്കോര്‍ഡിലുള്ള ഏറ്റവും വലിയ കുടുംബത്തില്‍ 192 അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ സെമന്യുക് കുടുംബത്തിന് ആ റെക്കോര്‍ഡ് തകര്‍ക്കുക എളുപ്പമായിരിക്കും.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം