
അമേരിക്കയിലെ ഇല്ലിനോയിയിൽ ഹിജാബ് ധരിച്ച് മുഴുവന്‍ സമയ ബ്രോഡ്കാസ്റ്റ് റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ടഹേര റഹ്മാൻ എന്ന യുവതി. റോക്ക് ഐലൻസിലെ WHBF-TV ചാനലിലെ റിപ്പോർട്ടറും പ്രൊഡ്യൂസറും കൂടിയാണ് അമേരിക്കൻ മുസ്ലീമായ ടഹേര റഹ്മാൻ.
ഏതൊരു അമേരിക്കൻ മുസ്ലീമിനേപ്പോലെയും ടഹേരയെയും കുടുംബത്തേയും 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണം വേട്ടയാടിയിരുന്നു. ആ കാലഘട്ടത്തിൽ തന്നെയാണ് ഒരു മാധ്യമപ്രവർത്തകയാകണം എന്ന ശക്തമായ ആഗ്രഹം ഒൻപത് വയസ്സുള്ള കൊച്ച് ടഹേരയുടെയുള്ളിൽ നാമ്പിട്ടതും.
"അതുകൊണ്ട് വളരെ നേരത്തെ തന്നെ, സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെ, ഭീകരാക്രമണത്തിന് ശേഷം ഒരു മുസ്ലീം എന്ന നിലയിൽ സമൂഹത്തിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ കഴിയുന്ന ശക്തമായതെന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെയാണ് മാധ്യമ പ്രവർത്തനത്തിലേക്ക് എത്തുന്നത് " ടഹേര പറയുന്നു.
"ഹിജാബ് ധരിച്ച് ഓൺ എയർ പോയപ്പോൾ ചില പ്രേക്ഷകരിൽ നിന്നും മോശം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ അതൊക്കെ വളരെ ചെറുതും അവഗണിക്കാവുന്നതും മാത്രമാണ്. ഹിജാബ് ഒരു മതപരമായ ചിഹ്നം മാത്രമല്ല. അതിനൊരു രാഷ്ട്രീയവശം കൂടിയുണ്ട് ഇക്കാലത്ത്. അതൊരു രാഷ്ട്രീയ ചിഹ്നം കൂടിയാണ്. പക്ഷെ ആളുകൾ ഇത് കാണുമ്പോൾ അവരുടെയുള്ളിലേക്ക് ധാരാളം കാര്യങ്ങൾ കടന്നു വരികയും കുറെ പേർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.'' ടഹേര പറയുന്നു.
'' നല്ലതിനോ ചീത്തക്കോ വേണ്ടിയാകട്ടെ ഇതെന്നെ ഒരു വെള്ളിവെളിച്ചത്തിൽ നിർത്തുന്നുണ്ട്, ഒരു തരത്തിൽ പെട്ടെന്ന് അക്രമിക്കപ്പെടാനുള്ള വഴികൂടിയാണ്. കാരണം ഞാനെന്നും നിങ്ങൾക്ക് മുൻപിൽ ടിവി യിൽ ഉണ്ടല്ലോ. എന്നെ,പെട്ടെന്ന് തിരിച്ചറിയാം. അക്രമിക്കാം. പക്ഷെ, നോക്കൂ ഇതിനെപ്പറ്റി എല്ലാവരും ചർച്ച ചെയ്യാൻ ആരംഭിച്ച് കഴിഞ്ഞു. അവിടെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. അതിലാണ് എന്റെ പ്രതീക്ഷ" എന്നും ടഹേര കൂട്ടിച്ചേര്‍ക്കുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം