
അയൽക്കാരെ കൊണ്ട് ചിലപ്പോഴെല്ലാം നമുക്ക് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്. അത് പറയുകയും പരിഹരിക്കുകയും ഒക്കെ ചെയ്യാറാണ് പതിവ്. എന്നാൽ, ചൈനയിലെ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിലെ താമസക്കാരിൽ ചിലർക്ക് അയൽക്കാരി കാരണം ഫ്ലാറ്റിൽ നിന്നും താമസം വരെ മാറ്റേണ്ടി വന്നു എന്നാണ് പറയുന്നത്.
ചെങ് എന്ന 60 വയസ്സുള്ള സ്ത്രീ, ഹുവാങ്‌പു ജില്ലയിൽ 36 ദശലക്ഷം യുവാൻ അതായത് ഏകദേശം 43 കോടി വിലമതിക്കുന്ന 157 സ്ക്വയർ ഫീറ്റ് വരുന്ന വിശാലമായ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയാണ് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നത്.
എന്നാൽ, ഇവരുടെ ശുചിത്വം സൂക്ഷിക്കാത്ത സ്വഭാവം അയൽപ്പക്കത്ത് താമസിക്കുന്നവർക്കെല്ലാം ബുദ്ധിമുട്ടായി തീരുകയായിരുന്നു. കാർഡ്ബോർഡ്, കുപ്പികൾ, ബാഗുകൾ തുടങ്ങി സകലതും അവർ പെറുക്കിക്കൊണ്ടു വരും. ബാത്ത് ടബ്ബിലും, ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന 200,000 യുവാൻ (25,70,593.50 രൂപ) -ൽ കൂടുതൽ വിലമതിക്കുന്ന വില കൂടിയ സോഫയിലും വരെ അവർ കൊണ്ടുവരുന്ന മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് ലി എന്ന് പേരുള്ള അയൽക്കാരൻ പറയുന്നത്.
ഈ വൃത്തിയില്ലാത്ത സാഹചര്യത്തിൽ കൊതുകുകളും പാറ്റകളും അടക്കം അനേകം പ്രാണികളും മറ്റും അവരുടെ വീട്ടിനകത്തും പുറത്തുമായി വരാൻ തുടങ്ങി, ചത്ത എലിയെ പോലും ഇവിടെ കാണാം എന്നും ലി പറയുന്നു.
ചെങ് താമസിക്കുന്ന 16 -ാം നിലയിൽ എങ്ങും ദുർഗന്ധമാണ്. അത് അസഹനീയമായി മാറിയിരിക്കുകയാണ് എന്നാണ് കമ്മ്യൂണിറ്റി കമ്മിറ്റി ഉദ്യോഗസ്ഥൻ പറയുന്നത്. നേരത്തെ 15 -ാം നിലയിൽ താമസിക്കുന്ന ദമ്പതികൾ ഈ ദുർഗന്ധം സഹിക്കാനാവാതെ ഫ്ലാറ്റ് വിറ്റ് ഇവിടെ നിന്നും പോവുകയായിരുന്നു എന്നും ഉദ്യോഗസ്ഥൻ പറയുന്നു.
ചെങ്ങിനോട് ഈ മാലിന്യം നീക്കാൻ പറഞ്ഞെങ്കിലും അവർ തയ്യാറായില്ല എന്നാണ് ഇവിടുത്തുകാർ പറയുന്നത്. അധികം പറഞ്ഞാൽ താനതിന് തീയിടുമെന്ന് ചെങ് പറഞ്ഞതായും അയൽക്കാർ ആരോപിക്കുന്നു. അവരുടെ മകളെ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് അമ്മയോട് അത് മാറ്റാൻ പറയാം എന്നാണ്. എന്നാൽ, പിന്നീട് അമ്മയുടെ കാര്യത്തിൽ താൻ ഇടപെടില്ല എന്ന് അവർ അറിയിച്ചത്രെ.
ചെങ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്, താനത് മാറ്റാമെന്ന് പറഞ്ഞതാണ്. എന്നാൽ, അയൽക്കാരെല്ലാം ചേർന്ന് പ്രശ്നം വഷളാക്കി എന്നാണ്.
(ചിത്രം പ്രതീകാത്മകം)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം