
നിറത്തിന്‍റെയും വംശത്തിന്‍റെയും പേരിലുള്ള വിവേചനത്തിന്‍റെ തുടക്കമെവിടെ നിന്നാണ്. എപ്പോഴാണ് ഒരാള്‍ തന്‍റെ വേരുകള്‍ മനസിലാക്കുകയും, ചുറ്റുമുള്ള പൊള്ളയായ ലോകത്തെ തിരിച്ചറിയുകയും ചെയ്യുക. ഈ അമ്മയ്ക്ക് നേരിടേണ്ടി വന്നത് അത്തരമൊരു സന്ദര്‍ഭമാണ്.
ആലിസണ്‍ എന്നാണ് ആ അമ്മയുടെ പേര്. അവരുടെ നാല് വയസുകാരനായ മകന്‍ ഒരു ദിവസം മുഖം മുഴുവന്‍ ക്രീം തേച്ചുപിടിപ്പിക്കുന്നതാണ് അവര്‍ കണ്ടത്. ആദ്യം അതവര്‍ തമാശയായാണ് കണ്ടത്. അപ്പോഴാണ് അവന്‍റെ ചോദ്യം, 'മമ്മീ, എന്‍റെ മുഖത്ത് വെള്ള പൗഡറിട്ട് തരാമോ ? ' അവന് ബ്രൗണ്‍ ആയിരിക്കണ്ട, വെളുത്തിരുന്നാല്‍ മതിയെന്നും.
ചോദ്യം കേട്ട ആലിസണ്‍ തകര്‍ന്നുപോയി. അതുവരെയില്ലാത്ത സംസാരമാണത്. എന്നാല്‍ ആലിസണ്‍ മികച്ചൊരമ്മയായിരുന്നു. അവരൊരു രാത്രിയില്‍ അവന്‍റെ അടുത്തിരുന്ന് മെല്ലെ ചോദിച്ചു. 'എന്തിനാണ് മോന്‍റെ മുഖത്ത് വെള്ളപൗഡറിടുന്നത്?' അവന്‍റെ ഉത്തരമിതായിരുന്നു, 'എനിക്ക് ബ്രൗണായിരിക്കണ്ട'. അവനെ അടുത്തിടെ സ്‌കൂളില്‍ ചേര്‍ത്തതേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്നുള്ള ചോദ്യങ്ങളാവണം അവനെക്കൊണ്ട് അത്തരമൊരു കാര്യം പറയിപ്പിച്ചതെന്ന് ആലിസണിനു മനസിലായി. വളരെ ലളിതമായി അവര്‍ മകന് പറഞ്ഞുനല്‍കി, ' മോന്‍ വെളുത്തതാകണ്ട. നമ്മളെല്ലാവരും ബ്രൗണ്‍ ആണ്. അമ്മ ബ്രൗണാണ്. അച്ഛന്‍ ബ്രൗണാണ്. നമ്മുടെ ചുറ്റുമുള്ളവരും നമ്മെ സ്‌നേഹിക്കുന്നവരുമെല്ലാം ബ്രൗണാണ്.' അങ്ങനെ താല്‍ക്കാലികമായി അവരവനെ സാന്ത്വനിപ്പിച്ചു.
പിന്നീട് കറുത്ത വര്‍ഗക്കാരുടെ സാംസ്‌കാരിക പരിപാടികളിലും മറ്റുമെല്ലാം അവര്‍ മകനെയും ഒപ്പം ചേര്‍ത്തു. അപ്പോഴും അവരവനോട് ആഫ്രോ-കരീബിയന്‍ വേരിനെ കുറിച്ച് മിണ്ടിയില്ല. അല്ലാതെ തന്നെ അവനത് മനസിലാക്കും എന്നവര്‍ കരുതുന്നു. 'ഇനിയൊരിക്കല്‍ക്കൂടി അവന്‍ ഇക്കാര്യം പറഞ്ഞാല്‍ ഞാനവനോട് ദേഷ്യപ്പെടില്ല. പകരം, അവന്‍റെ അടുത്തിരുന്ന് മെല്ലെ ചോദിക്കും, പറയൂ, ഡ്യൂഡ് നീയെന്താണ് ചിന്തിക്കുന്നത്. നിനക്കെന്താണ് അറിയേണ്ടത് ' എന്നവര്‍ പറയുന്നു.
ആലിസണിനെപ്പോലെ പക്വവതിയായ ഒരമ്മയുടെ മകന്‍ ഇനിയെങ്ങനെ ആ ചോദ്യം ചോദിക്കാനാണ്.
കടപ്പാട്: ബിബിസി
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം