കിളിരൂര്‍ കേസില്‍ ആരോപണ വിധേയനായ  തോമസ് ചാണ്ടി മന്ത്രിയാവുമ്പോള്‍...

Published : Mar 31, 2017, 07:27 AM ISTUpdated : Oct 04, 2018, 07:11 PM IST
കിളിരൂര്‍ കേസില്‍ ആരോപണ വിധേയനായ  തോമസ് ചാണ്ടി മന്ത്രിയാവുമ്പോള്‍...

Synopsis

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശ്രദ്ധേയനായ തോമസ് ചാണ്ടി, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ താനാണ് മന്ത്രിയെന്നും തനിക്ക് ജലവിഭവ വകുപ്പ് കിട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയോടുള്ള അതൃപ്തിയാണ് മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രനെ എത്തിച്ചത്. ആകെ രണ്ട് എം.എല്‍.എമാരുണ്ടായിരുന്ന എന്‍.സി.പിയില്‍ രണ്ടര വര്‍ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിക്കും മന്ത്രി സ്ഥാനം നല്‍കാമെന്ന ധാരണയിലാണ് പ്രശ്‌നം പരിഹരിച്ചതെന്ന് അന്ന് തോമസ് ചാണ്ടി അവകാശപ്പെട്ടുവെങ്കിലും പിന്നീട് എന്‍.സി.പി ഇത് നിഷേധിച്ചു.

കുവൈത്ത് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയാണ് തോമസ് ചാണ്ടി. ശശീന്ദ്രന്‍ വിവാദങ്ങളില്‍ പെട്ട് രാജിവെയ്ക്കുമ്പോഴും തോമസ് ചാണ്ടി കുവൈറ്റിലായിരുന്നു. ഉടന്‍ കേരളത്തില്‍ പറന്നെത്തി മന്ത്രിയാവാനുള്ള നീക്കങ്ങളും തുടങ്ങി. ടൂറിസം വ്യവസായിയും ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സി.എം.ഡിയുമായ ചാണ്ടിക്ക് കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌ക്കൂളുകളുണ്ട്. 92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് 2016ലെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹം കാണിച്ചിരുന്നത്. 1970ല്‍ കെ.എസ്.യുവിന്റെ കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്തിരുന്നുള്ള രാഷ്ട്രീയ പരിചയം മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടിക്ക് പിന്നീട് ബിസിനസ്സിലായിരുന്നു ശ്രദ്ധ. വിദേശത്തടക്കം വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷം 1996ലാണ് പിന്നീട് വീണ്ടും തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങിയത്. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ്സിന്റെ ഡോ. കെ.സി ജോസഫിനെ പരാജയപ്പെടുത്തിയാണ് 2006ലും 2011ലും തോമസ് ചാണ്ടി നിയമസഭയിലെത്തിയത്.

കിളിരൂര്‍ കേസിലെ ആരോപണങ്ങള്‍
കിളിരൂര്‍ കേസിലെ വി.ഐ.പിയെ സംബന്ധിച്ച് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് ശാരി പീഡിപ്പിക്കപ്പെട്ടതെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ഇവിടെ വെച്ചാണ് പലര്‍ക്കും ശാരിയെ കാഴ്ച വെച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും 'പോയി ശരീരം നന്നാക്കി വരാന്‍' പറഞ്ഞിരുന്നെന്ന് നേരത്തേ തന്നെ സുരേന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യുപ്രതി ലതാ നായരാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് ശാരിയെ എത്തിച്ചത്. ഇതില്‍ തോമസ് ചാണ്ടിക്കും പങ്കുണ്ടെന്നും പിതാവ് ആരോപിക്കുന്നു. ഛര്‍ദിച്ചു തളര്‍ന്നാണ് അന്ന് മകള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങിവന്നത്. അവിടെ എന്താണ് നടന്നതെന്ന് സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും ഇതൊക്കെ പറഞ്ഞ് പലതവണ സെക്രട്ടേറിയേറ്റില്‍ കയറിയിറങ്ങിയെങ്കിലും ഒന്നു സംഭവിച്ചില്ലെന്നും സുരേന്ദ്രകുമാര്‍ പറയുന്നു.

2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ ശാരി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ കിളിരൂര്‍ കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടില്ലെന്നും തോമസ് ചാണ്ടി അടക്കമുള്ളവരെ ചോദ്യം ചെയ്തുവെന്നുമാണ് അന്ന് കേസ് അന്വേഷിച്ച ആര്‍ ശ്രീലേഖ പറഞ്ഞത്. എന്നാല്‍  ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ലെന്നും. ശ്രീലേഖ കേസന്വേഷണം നടത്തവെ തന്നെ തോമസ് ചാണ്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന മികച്ച പോലീസ് ഓഫീസര്‍ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈത്തില്‍ പോയിരുന്നുവെന്നും മാതാപിതാക്കള്‍ അന്ന് ആരോപണമുയര്‍ത്തി. 

വീണ്ടുമുയരുന്ന ചോദ്യങ്ങള്‍
കിളിരൂര്‍ കേസില്‍ വി.ഐ.പി ഉണ്ടെന്നും പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ച് നടത്തിക്കുമെന്നും പറഞ്ഞ വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായ ശേഷം ഇതേപ്പറ്റി പിന്നെ മിണ്ടിയിട്ടില്ല. വ്യക്തമായ അന്വേഷണമൊന്നും നടക്കാതെ സംശയത്തിന്റെ നിഴലിലുള്ള ഒരാള്‍ ഇടത് മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഈ ചോദ്യങ്ങളെല്ലാം ഇനിയും ഉയരുകയാണ്. 

മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട പദ്ധതി അനുസരിച്ച് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ഒരുക്കിയ കെണിയില്‍ വീണ ശശീന്ദ്രന് പകരം ഒരു പതിറ്റാണ്ടോളം പഴയ കേസില്‍ ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന തോമസ് ചാണ്ടി മന്ത്രിയാവുന്നതില്‍ പല കോണുകളില്‍ നിന്നും ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു തുടങ്ങി. 

മറ്റൊരു എം.എല്‍.എ ഇല്ലാത്ത എന്‍.സി.പിക്ക് ഇതല്ലാതെ വഴികളില്ലെന്ന് പറയുമ്പോഴും ഇത് ന്യായീകരിക്കാന്‍ ഇടതുമുന്നണിക്കും കഴിയുന്നില്ല. ഇടതു മുന്നണിക്ക് തോമസ് ചാണ്ടി അപമാനമാണെന്നാണ് പി.സി ജോര്‍ജ്ജ് എം.എല്‍.എ അഭിപ്രായപ്പെട്ടത്. തോമസ് ചാണ്ടി വിദേശത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്നും ഇത് സംബന്ധിച്ച രേഖകള്‍ വൈകാതെ പുറത്തുവരുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ
ട്രെയിനിലെ അപ്പർ ബെർത്തിലിരുന്ന് ചിക്കനും ചോറും വിളമ്പി യുവതി; വീഡിയോ വൈറൽ, പൊതു ഇടത്തിലെ മര്യാദകളെ കുറിച്ച് വൻ ചർച്ച