ട്രെയിനിലെ അപ്പർ ബെർത്തിൽ ഇരുന്ന് കുടുംബത്തിന് ചിക്കനും ചോറും വിളമ്പുന്ന യുവതിയുടെ വീഡിയോ വൈറലായി. ഈ പ്രവൃത്തി സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്നതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇത് പൊതുയാത്രാ മര്യാദകളെക്കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടു.
ട്രെയിൻ യാത്രയ്ക്കിടെ കുടുംബത്തിനായി വീട്ടിൽ നിന്നും തയ്യാറാക്കിയ ചിക്കനും ചോറും വലിയ പാത്രങ്ങളിലാക്കി കൊണ്ടുവന്ന് ബെർത്തിൽ ഇരുന്ന് വിളമ്പുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ട്രെയിനിലെ അപ്പർ ബെർത്തിൽ ഇരുന്ന് നിരവധി പാത്രങ്ങളിൽ കൊണ്ടുവന്ന ഭക്ഷണം കൂടെയുള്ളവർക്ക് വിളമ്പിക്കൊടുക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയത്. വീഡിയോ വൈറലായെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ടുതട്ടിലായി.
അനുകൂലിച്ച് ഒരു സംഘം
യുവതി ഒരു പാത്രത്തിൽ നിന്ന് സ്വന്തം കൈ കൊണ്ട് ചോറ് സ്റ്റീൽ പ്ലേറ്റിലേക്ക് വിളമ്പുന്നതും മറ്റൊരു പാത്രത്തിൽ നിന്ന് അതേ കൈ കൊണ്ട് ചിക്കൻ കറിയെടുത്ത് അതിനൊപ്പം വിളമ്പി ബന്ധുക്കൾക്ക് കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവതി ഇരിക്കുന്ന അപ്പർ ബർത്തിൽ നിരവധി പാത്രങ്ങളും ഭക്ഷണ സാധനങ്ങളും നിരത്തിവച്ചിരിക്കുന്നതും കാണാം. വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ അഭിപ്രായഭിന്നത ശക്തമായി. ദീർഘദൂര ട്രെയിൻ യാത്രകളിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്നും റെയിൽവേ ഭക്ഷണത്തേക്കാൾ സ്വന്തം ഭക്ഷണം തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും പലരും അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പം ഭക്ഷണം പങ്കിടുന്ന ഒരു സാധാരണ കാഴ്ച മാത്രമാണിതെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി.
പ്രതികൂലിച്ച് മറ്റൊരു കൂട്ടർ
അതേസമയം, ട്രെയിൻ പോലുള്ള ഒരു പൊതുസ്ഥലത്ത് ഇത്രയും വലിയ രീതിയിൽ ഭക്ഷണം കൊണ്ടുവന്ന് വിളമ്പുന്നത് ശരിയായ പെരുമാറ്റമാണോ എന്ന ചോദ്യം ചിലർ ഉയർത്തി. ശുചിത്വം, ഭക്ഷണത്തിന്‍റെ രൂക്ഷ ഗന്ധം, പരിമിതമായ ബെർത്ത് സ്ഥലം, മറ്റ് യാത്രക്കാരോടുള്ള പരിഗണന എന്നിവയെക്കുറിച്ച് പലരും ആശങ്ക രേഖപ്പെടുത്തി. മറ്റ് യാത്രക്കാരെ കൂടി പരിഗണിക്കണമായിരുന്നെന്ന് മറ്റ് ചിലർ തമാശയായി കുറിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ വിപുലമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുകയോ വിളമ്പുകയോ ചെയ്യുന്ന നിരവധി ദൃശ്യങ്ങൾ അടുത്തിടെയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പൊതുയാത്ര സൗകര്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യവും പൊതുസ്ഥലത്തെ മര്യാദയും സംബന്ധിച്ച ചർച്ചയ്ക്കാണ് പുതിയ വീഡിയോ തുടക്കം കുറിച്ചത്.


