എയ്ഡ്സിനോട് പൊരുതി പ്രദീപ് കുമാര്‍ നേടിയത്; തോല്‍ക്കാന്‍ മനസ്സിലാത്ത ഒരു ജീവിതം

By Web TeamFirst Published Dec 1, 2018, 5:36 PM IST
Highlights

എയ്ഡ്സ് ബാധിതനായിരുന്നിട്ടും ജീവിതത്തെ വളരെ പൊസിറ്റീവായി കണ്ട പ്രദീപ് കുമാറിനെക്കുറിച്ച് ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ?: മരുന്നിനും രോഗത്തിനും വിവേചനത്തിനുമെതിരെ ഒരു ലോകജേതാവിന്‍റെ പോരാട്ടം’ ("I am HIV Positive, So What?: A World Champion's Fight Against Drugs, Disease and Discrimination") എന്നാണ് പുസ്തകത്തിന്റെ പേര്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പുസ്തകം പുറത്തിറക്കിയത്.  
 

ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവരെ സാധാരണ നിലയിൽ കൊണ്ടുവരുന്നതിനും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകാനും, അവരെ അവഗണിക്കാതിരിക്കുന്നതിനുമായി, ലോകത്തെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.

എയ്ഡ്സ് രോഗബാധിതരായ ലക്ഷക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പലവിധത്തിൽ രോഗബാധിതരായവർ. ചിലർ രോഗ ബാധിതരായപ്പോൾ ജീവിതത്തിൽനിന്നും ഓടി ഒളിച്ചുവെങ്കിൽ, മറ്റുചിലർ രോഗത്തെ നേരിട്ട് വിജയിച്ചവരാണ്. അത്തരത്തിൽ എയ്ഡ്സ് രോഗത്തെ ശക്തമായി നേരിട്ട് വിജയിച്ചയാളാണ് മണിപ്പൂര്‍ സ്വദേശിയായ പ്രദീപ് കുമാർ സിങ്. തന്‍റെ ജീവിതം നരകതുല്യമാക്കാൻ അനുവദിക്കാതെ പൊരുതി ജയിച്ച പ്രദീപ് ലോകജനതയ്ക്ക് തന്നെ മാതൃകയാണ്. 

എയ്ഡ്സ് ബാധിതനായിരുന്നിട്ടും ജീവിതത്തെ വളരെ പൊസിറ്റീവായി കണ്ട പ്രദീപ് കുമാറിനെക്കുറിച്ച് ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ?: മരുന്നിനും രോഗത്തിനും വിവേചനത്തിനുമെതിരെ ഒരു ലോകജേതാവിന്‍റെ പോരാട്ടം’ ("I am HIV Positive, So What?: A World Champion's Fight Against Drugs, Disease and Discrimination") എന്നാണ് പുസ്തകത്തിന്റെ പേര്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പുസ്തകം പുറത്തിറക്കിയത്.  

പ്രദീപ് കുമാറിന്‍റെ ജീവിതം 

2007 ഡിസംബർ 15 -ന് 'മിസ്റ്റര്‍ മണിപ്പൂർ' ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് താന്‍ എയ്ഡ്സ് ബാധിതനാണെന്ന കാര്യം പ്രദീപ് വെളിപ്പെടുത്തിയത്. 1990 കാലഘട്ടത്തിൽ പ്രദീപ് ലഹരി ഉപയോഗത്തിന് അടിമയായിരുന്നു. ആ കാലത്ത് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചതിലൂടെയാണ് പ്രദീപിന് എച്ച് ഐ വി പിടിപ്പെട്ടത്. പിന്നീട് 2000-2002 ലാണ് താനൊരു എച്ച് ഐ വി ബാധിതനാണെന്ന കാര്യം പ്രദീപ് അറിയുന്നത്. തന്‍റെ ജീവിതത്തിലെ ഇരുണ്ട കാലമെന്ന് പ്രദീപ് ആ കാലഘട്ടത്തെ ഓർത്തെടുക്കുന്നു.   
           
രോഗബാധിതനാണെന്ന് അറിഞ്ഞതു മുതൽ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പ്രദീപ്. എന്നാൽ, എല്ലാ എയ്ഡ്സ് ബാധിതനേയും പോലെ അടച്ചുപൂട്ടിയിരിക്കാൻ പ്രദീപ് തയ്യാറായിരുന്നില്ല. 2003 -ൽ എയ്ഡ്സ് രോഗത്തെ തോൽപ്പിക്കാൻ പ്രദീപ് തീരുമാനിച്ചു. അയാൾ ദിവസവും വ്യായാമം ചെയ്യാൻ തുടങ്ങി. പിന്നീട്, ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങിയതോടെ അയ‌‌‌ാൾ ജിമ്മിൽ പോയിത്തുടങ്ങി.

  

കഠിന വ്യായാമങ്ങൾ ചെയ്യരുതെന്ന് ഡോക്ടർമാർ പ്രദീപിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഡോക്ടറുടെ ഉപദേശം കേൾക്കാതെ പ്രദീപ് ഭാരം എടുത്ത് ഉയർത്തുന്നതൊക്കെ തുടർന്നു. അങ്ങനെ ബോഡി ബില്‍ഡിങ്ങിൽ സജീവമായ പ്രദീപ് തന്‍റെ കഠിനപ്രയത്നത്തിന്‍റെ ഫലമായി 2006 നവംബർ 26 -ന് മിസ്റ്റർ മണിപ്പൂർ മത്സരത്തിൽ പങ്കെടുക്കുകയും 60 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടുകയും ചെയ്തു. 

2010 -ൽ ഗോവയിൽ നടന്ന 50 -ാമത് 'മിസ്റ്റർ ഇന്ത്യ' മത്സരത്തിൽ വെള്ളി മെ‍ഡൽ നേടി. 2012 -ല്‍ 'മിസ്റ്റര്‍ ദക്ഷിണേഷ്യ' കിരീടവും, അതേവർഷം ബാംഗോകിൽ വച്ച് നടന്ന് 'മിസ്റ്റര്‍ വേള്‍ഡ്' മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ് കുമാര്‍ സ്വന്തമാക്കി. പിന്നീട്, മത്സരങ്ങളിൽനിന്നെല്ലാം മനപൂർവ്വം പ്രദീപ് വിട്ടുനിന്നു. 

പിന്നീട്, പ്രദീപ് എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്നതില്‍ സജീവമായി ഇടപെടാൻ തുടങ്ങി. പ്രദീപിനെ മണിപ്പൂര്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായി സർക്കാർ തെരഞ്ഞടുത്തു. ഇന്ന് നാൽപ്പത്തിയഞ്ചുകാരനായ പ്രദീപ് മണിപ്പൂർ സർക്കാരിന്‍റെ കീഴിലുള്ള സ്പോർട്സ്, യുവജനകാര്യ വകുപ്പിന്‍റെ കായിക പരിശീലകനാണ്.    
 

click me!