സ്വർണ വിൽപ്പനയിൽ വൻ ഇടിവ്: വ്യാപാരം നടന്നത് ഓൺലൈനിൽ മാത്രം; നിരക്ക് സർവകാല റെക്കോർഡിൽ

By Web TeamFirst Published Apr 27, 2020, 11:51 AM IST
Highlights

ഏകദേശം 1,500 കോടി രൂപയുടെ വ്യാപാര നഷ്ടമാണ് സ്വർണ മേഖലയ്ക്കുണ്ടായത്.

ക്ഷയ തൃതീയയ്ക്ക് വൻ വിൽപ്പന ഇടിവാണ് കേരളത്തിലെ ജ്വല്ലറികൾക്കും സ്വർണവ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടായത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജ്വല്ലറികൾ അടഞ്ഞുകിടന്നതോടെ വ്യാപാരികൾ സ്വർണം വാങ്ങാൻ ഓൺലൈനിൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച വിൽപ്പന ഓൺലൈനിൽ നടന്നില്ലെന്നാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ പറയുന്നത്.

കഴിഞ്ഞ അക്ഷയ തൃതീയ ഉൽസവത്തിൽ 10 ലക്ഷത്തോളം ജനങ്ങൾ ഉൽസവഛായയിൽ സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയപ്പോൾ, ഇപ്രാവശ്യം ഓൺലൈൻ വഴി നാമമാത്ര വ്യാപാരമേ നടന്നിട്ടുള്ളു. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച്  മുതൽ ഏഴ് ശതമാനം വരെ മാത്രമാണ് വ്യാപാരം നടന്നത്.

ഏകദേശം 1,500 കോടി രൂപയുടെ വ്യാപാര നഷ്ടമാണ് സ്വർണ മേഖലയ്ക്കുണ്ടായത്. സ്വർണ വിലയും സർവകാല റെക്കോർഡിലായിരുന്നു. 4,250 രുപ ഗ്രാമിനും, പവന് 34,000 രൂപയുമായിരുന്നു സ്വർണ നിരക്ക്.

കഴിഞ്ഞ വർഷം ഇത് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു. 45 ശതമാനത്തോളം വർദ്ധനവാണ് ഒരു വർഷത്തിനകത്ത് സ്വർണ വിലയിലുണ്ടായത്. പുതിയ ആഭരണ ഫാഷനുകൾ വിപണിയിൽ അവതരിപ്പിക്കുന്ന ദിവസം കൂടിയായിരുന്നു അക്ഷയ തൃതീയ. അതിനാൽ തന്നെ വിപണിക്കുണ്ടായ നഷ്ടം വളരെ വലുതാണ്.

ഇന്ത്യയിലെ ജനങ്ങൾ നിക്ഷേപമായും ആഭരണമായും സ്വർണത്തെ ഉപയോ​ഗിച്ചു പോരുന്നു. ജനനം, വിവാഹം ഉൽസവം തുടങ്ങിയ അവസരങ്ങളിൽ സ്വർണം വാങ്ങുന്ന പതിവ് ആളുകൾക്കുണ്ട്. 

രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിലെ വലിയ പങ്കും സ്വർണത്തിലാണ്. അണിയുവാനും അത്യാവശ്യ സന്ദർഭങ്ങളിൽ പണമാക്കാനും സ്വർണത്തെ ഉപയോ​ഗിക്കാൻ കഴിയും എന്നതാണ് ഇതിന് കാരണം.
 

click me!