മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ്; തിരിച്ചടി ഇന്ത്യയ്‌ക്കോ, അമേരിക്കയ്‌ക്കോ?

Published : Sep 02, 2025, 03:48 PM IST
Modi Trump

Synopsis

അമേരിക്കയിലെ ആവശ്യത്തിനുള്ള മരുന്ന് ആഭ്യന്തരമായി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ നീക്കം.

റക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. അമേരിക്കയിലെ ആവശ്യത്തിനുള്ള മരുന്ന് ആഭ്യന്തരമായി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ നീക്കം. നിലവില്‍ ഭൂരിഭാഗം മരുന്നുകളും നികുതിരഹിതമായാണ് അമേരിക്കയില്‍ എത്തുന്നത്. എന്നാല്‍, യുഎസ് ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ടിലെ സെക്ഷന്‍ 232 പ്രകാരം ദേശീയ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം തീരുവ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

വിലക്കയറ്റം, വിതരണ പ്രതിസന്ധി

ഈ നീക്കം മരുന്നുകളുടെ വില വര്‍ധനവിന് കാരണമാകും. വെറും 25 ശതമാനം താരിഫ് പോലും അമേരിക്കയിലെ മരുന്നുകളുടെ വില 10-14 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും പ്രായമായവരെയും ഇത് കൂടുതല്‍ ബാധിക്കും. യു.എസ്. കുറിപ്പടികളില്‍ 90 ശതമാനത്തിലധികം വരുന്ന ജനറിക് മരുന്നുകള്‍ക്കാണ് ഇതിന്റെ ആഘാതമേല്‍ക്കുക.

ഇന്ത്യക്ക് തിരിച്ചടിയോ?

ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന്, ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കാരാണ് ഇന്ത്യ. അമേരിക്കയുടെ ചെലവ് കുറഞ്ഞ ആരോഗ്യപരിപാലനത്തിന് ഇന്ത്യന്‍ ജനറിക് മരുന്നുകള്‍ നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, താരിഫ് പരിധിയില്‍ നിന്ന് ഇന്ത്യയെ നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയുടെ ഔഷധ ഇറക്കുമതിയുടെ ആറ് ശതമാനം മാത്രമാണ് ഇന്ത്യയുടേതെങ്കിലും, പല അവശ്യ മരുന്നുകള്‍ക്കും ഇന്ത്യന്‍ അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്നുണ്ട്. മുമ്പ് ഒരു ഇന്ത്യന്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനം നിലച്ചപ്പോള്‍ അമേരിക്കയില്‍ കീമോതെറാപ്പി മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായ സാഹചര്യം ഈ ആശ്രിതത്വം വ്യക്തമാക്കുന്നു.

തിരിച്ചുവരവ് എളുപ്പമല്ല

പതിറ്റാണ്ടുകളായി ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പാദനം ഇന്ത്യ, ചൈന, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഉല്‍പ്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നത് ചെലവേറിയതും മന്ദഗതിയിലുള്ളതുമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മരുന്നുകളുടെ വില വര്‍ധിപ്പിക്കും. റോച്ച്, ജോണ്‍സണ്‍ & ജോണ്‍സണ്‍ തുടങ്ങിയ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യു.എസില്‍ വന്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത ചേരുവകള്‍ക്ക് പകരമാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ