ഇന്ത്യയുടെ ജിഡിപിയില്‍ വന്‍ ഇടിവ്; വളര്‍ച്ച നിരക്ക് 7.1 ശതമാനത്തിലേക്ക് താഴ്ന്നു

By Web TeamFirst Published Nov 30, 2018, 9:21 PM IST
Highlights

വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി.

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു.

വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി. കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്‍റെ ജിഡിപി 6.3 ശതമാനമായിരുന്നു.

എന്നാല്‍, അന്ന് ഇന്ത്യന്‍ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്‍റെയും പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. ഉല്‍പ്പാദന മേഖല സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മൈനിംഗ്, ക്വാറി മേഖലകളുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ ഒതുങ്ങി. 

നിര്‍മ്മാണ മേഖലയില്‍ 7.8 ശതമാനം വളര്‍ച്ചയും ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച നിരക്കും രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ നിന്ന് ജിഡിപി നിരക്കില്‍ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യ ചൈനയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന സമ്പദ്‍വ്യവസ്ഥയായി ഇപ്പോഴും തുടരുകയാണ്.  
 

click me!