
മുംബൈ: മൂഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഉയർന്നു. എൻഎസ്‌ഇയും ബിഎസ്‌ഇയും നേട്ടത്തിലാണ്. ഉച്ചയ്ക്ക് 1:45 മുതൽ 2:45 വരെയാണ് മുഹൂർത്ത വ്യാപാരം നടന്നത്. സംവത് 2082 ന്റെ ഭാഗമായി ഇന്ന് ഒരു മണിക്കൂർ മാത്രമാണ് വിപണി തുറന്നത്. സെൻസെക്സ് 267.08 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 84,630.45 ലും നിഫ്റ്റി 80.90 പോയിന്റ് അഥവാ 0.31 ശതമാനം ഉയർന്ന് 25,924.05 ലും എത്തി. ഏകദേശം 1016 ഓഹരികൾ നേട്ടമുണ്ടാക്കി, 284 ഓഹരികൾ നഷ്ടത്തിലായി, 85 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
എല്ലാ മേഖല സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, ബാങ്കിംഗ്, ഐടി, ഓട്ടോ തുടങ്ങിയ മേഖലകൾ നേരിയ നേട്ടങ്ങൾ കൈവരിച്ചു, മീഡിയ, പവർ, ഹെൽത്ത് കെയർ എന്നിവ ഓരോന്നും 0.5% ഉയർന്നു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്സ്, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ് എന്നിവയാണ് നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയവ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3% ഉയർന്നു, സ്മോൾക്യാപ് സൂചിക 0.8% ഉയർന്നു. വിദേശ നിക്ഷേപകർ (എഫ്‌ഐഐ) 790 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങി.
ഒരു പുതിയ സാമ്പത്തിക തുടക്കം എന്ന നിലയിലാണ് നിക്ഷേപകർ മൂഹൂർത്ത വ്യാപാരത്തെ കാണുന്നത്. ഇത് ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. നിക്ഷേപകർ ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തോടെയാണ് സംവത് 2082 ലേക്ക് പ്രവേശിക്കുന്നത്
നിക്ഷേപത്തിന് അനുയോജ്യമായ സമയമായി മുഹൂർത്ത വ്യാപാരം പരിഗണിക്കപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. പുതിയ സംവത് വർഷത്തിന്റെ തുടക്കമെന്ന നിലയിൽ ശുഭ മുഹൂർത്തമായി പരിഗണിക്കുന്ന മുഹൂർത്ത വ്യാപാരത്തിന് ഇന്ത്യയിൽ പ്രാധാന്യമുണ്ട്. മറ്റേതൊരു ട്രെഡിങ് ദിവസത്തെയും പോലെ തന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. പക്ഷെ സമയം 1 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം.