അമേരിക്കയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടായിട്ടും വില താഴുന്നില്ല, ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില; വില്ലനായി ഹോര്‍മുസ് കടലിടുക്ക്

Published : Apr 07, 2026, 06:10 PM IST
Crude Oil

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. അമേരിക്കയിൽ റെക്കോർഡ് ഉത്പാദനം നടന്നിട്ടും, എണ്ണക്കപ്പലുകൾക്കുള്ള അധികച്ചെലവ് കാരണം വില വർധിക്കുകയാണ്. ഇറാന്റെയും അമേരിക്കയുടെയും അടുത്ത നീക്കങ്ങൾ ലോകമെമ്പാടുമുള്ള ഇന്ധനവിലയെ നിർണ്ണയിക്കും.

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയും രാഷ്ട്രീയ തര്‍ക്കങ്ങളും ലോകമെങ്ങുമുള്ള എണ്ണ വിപണിയെ ചൂട് പിടിപ്പിക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലേക്ക് ഉയർത്തി. എന്നാൽ വിപണിയിലെ ആശങ്കകള്‍ മൂലം വില കുറയാത്ത സ്ഥിതിയാണ്. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ എണ്ണയായ ഡബ്ല്യു.ടി.ഐ ലണ്ടന്‍ വിപണിയിലെ ബ്രെന്റ് ക്രൂഡിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്ന അസാധാരണ സാഹചര്യമാണ്. 2009-ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം.

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ന്നതാണ് എണ്ണവില കുതിച്ചുയരാന്‍ പ്രധാന കാരണം. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഏറ്റവും പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കങ്ങള്‍ വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ ഏകദേശം 20 ലക്ഷം ഡോളര്‍ (ഏകദേശം 16 കോടിയിലധികം രൂപ) ഇറാന്‍ ഈടാക്കി തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ അധികച്ചെലവ് സ്വാഭാവികമായും എണ്ണവിലയില്‍ പ്രതിഫലിക്കും. മറ്റ് രാജ്യങ്ങളും സമാനമായ രീതിയില്‍ നീങ്ങിയാല്‍ ആഗോളതലത്തില്‍ ഇന്ധനവില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മാര്‍ച്ച് മാസത്തില്‍ മാത്രം അമേരിക്കന്‍ എണ്ണവിലയില്‍ 51 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവാണുണ്ടായത്. ഇത് അമേരിക്കയിലെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. അവിടെ പെട്രോള്‍ വില 37 ശതമാനവും ഡീസല്‍ വില 50 ശതമാനവും വര്‍ദ്ധിച്ചത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സമാനമായ സാഹചര്യം തുടര്‍ന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നത് വില വര്‍ദ്ധനവിന് കാരണമാകുമെന്ന് മാര്‍ക്കറ്റ് വിദഗ്ദ്ധന്‍ ദിനേശ് സോമാനി നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍, അമേരിക്കയില്‍ ആവശ്യത്തിന് എണ്ണയുണ്ടെങ്കിലും ലോകത്തിന്റെ മറ്റൊരു ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇറാന്റെ അടുത്ത നീക്കങ്ങളും അമേരിക്കയുടെ പ്രതികരണവുമാകും വരും ദിവസങ്ങളില്‍ എണ്ണവില നിശ്ചയിക്കുക.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരകേറ്റാനായില്ല, ഒപ്പം രാജ്യത്തെ നടുക്കിയ അപകടവും എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്
ഒരു ബാരൽ ക്രൂഡ് ഓയിൽ എത്ര ലിറ്റർ, സംസ്കരിച്ചാൽ എത്ര ലിറ്റർ പെട്രോൾ കിട്ടും, എത്ര ​എൽപിജി കിട്ടും? ചെലവ് മുതൽ അറിയേണ്ടതെല്ലാം