
എല്‍ഐസി ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഉപദേശിക്കുന്ന നിക്ഷേപ ബാങ്കര്‍മാരില്‍ ഒരാള്‍ക്ക് പെട്ടെന്നൊരു ഫോണ്‍ കോള്‍... ഇടപാട് തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ഓഹരി വിറ്റഴിക്കല്‍ വകുപ്പിന്റെ ഓഫീസിലെത്താനായിരുന്നു നിര്‍ദേശം. എന്തിനാണ് വിളിക്കുന്നതെന്ന് ബാങ്കര്‍ക്ക് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോഴാണ് ആ വലിയ രഹസ്യം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫര്‍ ഫോര്‍ സെയില്‍ നടക്കാന്‍ പോകുന്നു! സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ് ഉടന്‍ തയ്യാറാക്കാനും അവര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് (സ്ഥാപകര്‍ അല്ലെങ്കില്‍ പ്രധാന ഉടമകള്‍) തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭിക്കുന്ന സൗകര്യമാണ് ഓഫര്‍ ഫോര്‍ സെയില്‍ അഥവാ ഒ.എഫ്.എസ്
കഴിഞ്ഞ ദിവസം നടന്ന 31,500 കോടി രൂപയുടെ എല്‍ഐസി ഓഹരി വില്‍പ്പന സര്‍ക്കാര്‍ നടപ്പിലാക്കിയത് അതിവേഗത്തിലും അതീവ രഹസ്യമായിട്ടുമാണ്. ഇടപാടിന് നേതൃത്വം നല്‍കിയ നിക്ഷേപ ബാങ്കുകള്‍ പോലും വിവരമറിഞ്ഞത് ഓഹരികള്‍ വിപണിയിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ സെക്കന്‍ഡറി ഓഹരി വില്‍പ്പനയായിരുന്നു ഇത്. ഇത്രയും വലിയൊരു ഇടപാട് നടക്കാന്‍ പോകുന്നുവെന്ന വിവരം നേരത്തെ പുറത്തറിഞ്ഞാല്‍, ട്രേഡര്‍മാര്‍ അതിനനുസരിച്ച് കരുക്കള്‍ നീക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു. വന്‍തോതില്‍ ഓഹരികള്‍ വിപണിയില്‍ എത്തുമ്പോള്‍ അത് എല്‍ഐസിയുടെ ഓഹരി വിലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍, അറിയേണ്ടവരെ മാത്രം വിവരം അറിയിക്കുക എന്ന തന്ത്രമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഉള്ളിലെ ഒരു ചെറിയ സംഘത്തിന് മാത്രമേ വില്‍പ്പനയുടെ കൃത്യമായ സമയം അറിയാമായിരുന്നുള്ളൂ. ബാക്കിയുള്ള ഉപദേശകരെ വിപണി സമയം കഴിഞ്ഞതിന് ശേഷം മാത്രമാണ് വിവരമറിയിച്ചത്.
ഈ ഇടപാടിന്റെ മറ്റൊരു പ്രത്യേകത ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നാല് നിക്ഷേപ ബാങ്കുകളും യാതൊരു ഉപദേശക ഫീസും വാങ്ങിയില്ല എന്നതാണ്. ഒരു ബാങ്ക് പ്രതിഫലമില്ലാതെ ജോലി ചെയ്യാമെന്ന് സമ്മതിച്ചതോടെ മറ്റ് ബാങ്കുകളും ഇതേ വഴി പിന്തുടരുകയായിരുന്നു. 31,500 കോടി രൂപയുടെ വന്‍കിട ഇടപാടില്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്നത് അസാധാരണമായി തോന്നാമെങ്കിലും, സാമ്പത്തിക ലാഭത്തേക്കാളുപരി മറ്റ് പല നേട്ടങ്ങളും ബാങ്കുകളെ കാത്തിരിപ്പുണ്ട്. സര്‍ക്കാരുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനും, വ്യവസായ രംഗത്ത് തങ്ങളുടെ റാങ്കിങ് വര്‍ധിപ്പിക്കാനും ഇത്തരം വന്‍കിട ഇടപാടുകള്‍ ബാങ്കുകളെ സഹായിക്കും.
എല്‍ഐസിയുടെ ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഓഹരി വില്‍പ്പന നടക്കൂ എന്നായിരുന്നു വിപണിയുടെ പൊതുവായ പ്രതീക്ഷ. എന്നാല്‍, നിക്ഷേപകരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ വില്‍പ്പന നേരത്തെയാക്കി. അപ്രതീക്ഷിതമായ ഈ നീക്കം എല്‍ഐസി ഓഹരികള്‍ക്ക് മേലുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന വില്‍പ്പന സമ്മര്‍ദ്ദം വലിയൊരളവ് വരെ കുറച്ചു.
വില്‍ക്കാന്‍ ഉദ്ദേശിച്ച മുഴുവന്‍ ഓഹരികളും ഒറ്റയടിക്ക് വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പകരം, 2.5 ശതമാനം ഓഹരികള്‍ മാത്രം ആദ്യം വാഗ്ദാനം ചെയ്തു. ആവശ്യക്കാരുണ്ടെങ്കില്‍ 4 ശതമാനം കൂടി അധികമായി വില്‍ക്കാനുള്ള ഓപ്ഷനും നിലനിര്‍ത്തി. ചെറിയ തോതില്‍ ഓഹരികള്‍ ആദ്യം വിപണിയിലെത്തിക്കുന്നത് വഴി മുഴുവന്‍ ഓഹരികളും വിറ്റുപോയി എന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഈ തന്ത്രം വന്‍ വിജയമായി മാറി. ഈ ഓഹരി വില്‍പ്പനയോടെ എല്‍ഐസിയിലെ പൊതുപങ്കാളിത്തം 10 ശതമാനമായി ഉയര്‍ന്നു. 2027 മേയ് മാസത്തിന് മുന്‍പ് ഈ നേട്ടം കൈവരിക്കണമെന്നായിരുന്നു സെബിയുടെ നിബന്ധന. 2022 മേയില്‍ നടന്ന പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ആദ്യമായാണ് സര്‍ക്കാര്‍ എല്‍ഐസിയിലെ തങ്ങളുടെ വിഹിതം കുറയ്ക്കുന്നത്.