'രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ സമയത്തെങ്കിലും നിശ്ശബ്ദരാകണം': ശ്രീകുമാരന്‍ തമ്പി

By Web TeamFirst Published Mar 21, 2020, 2:01 PM IST
Highlights

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും ശ്രീകുമാരന്‍ തമ്പി അഭിനന്ദിച്ചു. 

രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് 22ന് ജനതാ കർഫ്യൂ നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണച്ച്  ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും ശ്രീകുമാരന്‍ തമ്പി അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ കര്‍ഫ്യൂ അനുഷ്ടിക്കണമെന്നും അദ്ദേഹം പറയുന്നു. 

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന " ജനതാ കർഫ്യു" വിനു പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. നമ്മൾ കർഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം " എന്ന മട്ടിൽ എന്തിലും രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

click me!