ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ നടൻ മോഹൻലാൽ അനുശോചിച്ചു. ശാന്തശീലയും അമ്മമനസ്സിനുടമയുമായിരുന്ന അവർ, കാലാതീതമായ നിരവധി ഗാനങ്ങൾ സമ്മാനിച്ച അനുഗ്രഹീത ഗായികയാണെന്നും മോഹൻലാൽ ഓർമിച്ചു.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി തന്റെ സ്വരമാധൂര്യം കൊണ്ട് ജനങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച പ്രിയ ഗായിക ജാനിയമ്മയെ അനുശോചിച്ച് നടൻ മോഹൻലാൽ. തന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് തനിക്കുള്ളതെന്ന് പറഞ്ഞ് മോഹൻലാൽ, എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവരെന്നും പറഞ്ഞു.
'ഭാരതത്തിന്‍റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്‍റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് എനിക്കുള്ളത്. സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്‍റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ വച്ചായിരുന്നു ജാനകിയമ്മയുടെ വിയോഗം. ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ശേഷം വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.



