ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം അപേക്ഷകള്‍ കൃത്യസമയത്ത് സമര്‍പ്പിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് തുക നിഷേധിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി. ക്ലെയിം അപേക്ഷ നല്‍കാന്‍ വൈകിയാലും അത് നിരസിക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അര്‍ഹമായ ആനുകൂല്യം പോളിസി ഉടമയ്ക്ക് ലഭിക്കണമെന്നും ഇത്തരം സമയപരിധി നിബന്ധനകള്‍ക്ക് നിയമസാധുതയില്ലെന്നും കോടതി വ്യക്തമാക്കി. അര്‍ഹമായ തുക എട്ട് ആഴ്ചയ്ക്കുള്ളില്‍ പോളിസി ഉടമയ്ക്ക് നല്‍കാനും വൈകിയ ഓരോ ദിവസത്തിനും ആറ് ശതമാനം പലിശ നല്‍കാനും കോടതി ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.
എക്സിം ബാങ്ക് ജീവനക്കാരനായിരുന്ന സി.പി. രവീന്ദ്രനാഥ് മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ കാലാവധിയുള്ള ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. പോളിസി കാലയളവില്‍ ചികിത്സയ്ക്കായി ചെലവായ 1.13 ലക്ഷം രൂപയുടെ ക്ലെയിം 2022 മെയ് മാസത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു. എന്നാല്‍, ചികിത്സ കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ഈ ക്ലെയിം തള്ളി. പോളിസിയിലെ വ്യവസ്ഥ പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷിക്കാത്തതിനാല്‍ തുക നല്‍കാനാവില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരം സമയപരിധി നിബന്ധനകള്‍ പോളിസി ഉടമയ്ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങളെ തടയുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ സെക്ഷന്‍ 28(ബി) പ്രകാരം ഇത്തരം വ്യവസ്ഥകള്‍ അസാധുവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലളിതമായി പറഞ്ഞാല്‍, ചികിത്സ നടന്നത് സത്യമാണെങ്കില്‍ അപേക്ഷ നല്‍കാന്‍ വൈകി എന്ന കാരണത്താല്‍ മാത്രം ആനുകൂല്യം നിഷേധിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ല. സാങ്കേതിക കാരണങ്ങളെക്കാള്‍ ക്ലെയിമിന്റെ സത്യാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
പോളിസി ഉടമകള്‍ക്ക് എന്ത് ഗുണം?
ലക്ഷക്കണക്കിന് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വിധി. അസുഖമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ കാരണം ക്ലെയിം അപേക്ഷ നല്‍കാന്‍ വൈകുന്നവര്‍ക്ക് ഇനി ആത്മവിശ്വാസത്തോടെ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാം.
ഈ വിധി ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നിയമവിദഗ്ധര്‍ കരുതുന്നു. കമ്പനികള്‍ ഇനിമുതല്‍ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് ക്ലെയിമുകള്‍ തള്ളുന്ന രീതി അവസാനിപ്പിക്കേണ്ടി വരും. എങ്കിലും, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷകള്‍ പരമാവധി വേഗത്തില്‍ സമര്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.