
ദില്ലി: സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ (ആർമ്ഡ് ഫോഴ്‌സസ് സ്പെഷൽ പവർ ആക്ട്) നിയമം അരുണാചലിൽ ഭാഗികമായി പിൻവലിച്ചു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് സംസ്ഥാനത്തെ ആകെയുളള ഒൻപത് ജില്ലകളിൽ മൂന്നെണ്ണത്തെ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്താക്കിയത്. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് നിയമം ഇപ്പോഴും തുടരുന്നത്. വെസ്റ്റ് കമെങ്, ബലിജാൻ, പപുംപെയർ ജില്ലകളാണ് ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തുകടന്നത്.
അഫ്സ്പ നിയമം 1958 ലാണ് ആസാമിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ആസാമിനോട് ചേർന്ന് കിടന്ന മണിപ്പൂരും ഈ കരിനിയമത്തിന്റെ പരിധിയിലായിരുന്നു. പിന്നീട് 1987 ൽ അസാമിൽ നിന്ന് അരുണാചൽ പ്രദേശ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ഈ നിയമം ഇവിടെയും തുടർന്നു. പിന്നീട് മേഘാലയ, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇവിടങ്ങളിലും അഫ്സ്പ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു.
ജസ്റ്റിസ് ബിപി ജീവൻ റെഡ്ഡി കമ്മിറ്റിയാണ് അഫ്സ്പ നിയമം ഭാഗികമായി പിൻവലിക്കാനുളള ശുപാർശ സമർപ്പിച്ചത്. മാർച്ച് 31 വരെ മേഖലയിലെ ക്രമസമാധാന നില പരിശോധിച്ച ശേഷമാണ് ഇത്തരമൊരു ശുപാർശ നൽകിയത്. ഈ നിയമം പ്രകാരം സുരക്ഷാ സേനയ്ക്ക് എവിടെയും തിരച്ചിൽ നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സാധിക്കും. അരുണാചലിലെ നാല് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഇപ്പോൾ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തെത്തിയത്.
കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ മേഘാലയയിൽ നിന്ന് ഈ നിയമം പൂർണ്ണമായും പിൻവലിക്കപ്പെട്ടിരുന്നു. നിരോധിത സംഘടനകളായ എൻഎസ്‌സിഎൻ, ഉൾഫ, എൻഡിഎഫ്ബി തുടങ്ങിയവയുടെ സാന്നിദ്ധ്യത്തെ തുടർന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളും സംഘർഷമേഖലകളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത്.