കമ്മീഷന്‍ എതിര്‍ത്താലും അയ്യപ്പനെ വച്ച് വോട്ട് തേടും, കലക്ടര്‍ അനുപമയുടെ നടപടി വിവരക്കേട് : ബി ഗോപാലകൃഷ്ണന്‍

By Web TeamFirst Published Apr 6, 2019, 11:41 PM IST
Highlights

ശബരിമലയിലെ സർക്കാരിന്‍റെ നിലപാട് ചർച്ചയാക്കി വോട്ട് ചോദിക്കുമെന്ന് ആവർത്തിച്ച ഗോപാലകൃഷ്ണൻ കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തി കാട്ടിത്തന്നെ വോട്ട് തേടുമെന്ന് വ്യക്തമാക്കി.

തൃശ്ശൂർ: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂർ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ടി വി അനുപമയുടെ നടപടി സർക്കാരിൻ്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ആരോപിച്ചു.

ശബരിമലയിലെ സർക്കാരിന്‍റെ നിലപാട് ചർച്ചയാക്കി വോട്ട് ചോദിക്കുമെന്ന് ആവർത്തിച്ച ഗോപാലകൃഷ്ണൻ കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടിത്തന്നെ വോട്ട് തേടുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെര‌ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടുന്നു. 

48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. 

ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്. 

click me!