ബിജെപി സ്ഥാനാർത്ഥിപ്പട്ടിക വൈകിട്ടോടെ; സീറ്റ് വിഭജനമായി, ബിജെപി 14 സീറ്റിൽ, ബിഡിജെഎസിന് 5

By Web TeamFirst Published Mar 20, 2019, 3:58 PM IST
Highlights

സ്ഥാനാർഥിപ്പട്ടിക ദില്ലിയിലെ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും പ്രഖ്യാപിച്ചില്ല. സഖ്യവും സീറ്റ് വിഭജനവും മാത്രമാണ് പ്രഖ്യാപിക്കുന്നതെന്ന് മുരളീധർ റാവു. 

ദില്ലി: ബിജെപി സ്ഥാനാർത്ഥിപ്പട്ടിക രാത്രിയോടെ വരുമെന്ന് സൂചന. സീറ്റ് വിഭജനം സംബന്ധിച്ച് മാത്രമേ ധാരണയായിട്ടുള്ളൂ എന്നും സ്ഥാനാർത്ഥിപ്പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

വാർത്താ സമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്തു. ബിഡിജെഎസ് നിർണായക പങ്കാളിയാണെന്നും സഖ്യപ്രഖ്യാപനമാണ് നടക്കുന്നതെന്നും മുരളീധർ റാവു വ്യക്തമാക്കി. സ്ഥാനാർത്ഥിപ്പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും ഉടൻ പട്ടിക പുറത്തു വരുമെന്നും മുരളീധർ റാവു വ്യക്തമാക്കി.

ഇന്ന് രാത്രിയോടെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസ് വ്യക്തമാക്കി. പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ല എന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ ഇന്ന് തന്നെ പട്ടിക വരുമോ എന്ന ചോദ്യത്തിന് പി കെ കൃഷ്ണദാസ് വ്യക്തമായ മറുപടി നൽകിയില്ല. 

മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി.

ജയിക്കുമോ തോൽക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാർ. ഈഴവ സമുദായത്തിന്‍റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. അതിൽ എല്ലാ സമുദായത്തിന്‍റെയും അംഗങ്ങളുണ്ടെന്നും തുഷാർ വ്യക്തമാക്കി. 

Read More: തൃശ്ശൂര്‍ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ തന്നെയെന്ന് ധാരണ

ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അന്തിമഅനുമതി നൽകിയത്. ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചിരുന്നു.  

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ  ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല. പക്ഷേ കെ സുരേന്ദ്രൻ തന്നെ പത്തനംതിട്ട മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ശ്രീധരൻ പിള്ളയ്ക്ക് സീറ്റില്ലെന്നുറപ്പായി. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി വരും. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കും. 

Read More: കേരള ബിജെപിയിൽ പുതിയ ഗ്രൂപ്പ് സമവാക്യം രൂപപ്പെടുന്നു; ആർഎസ്എസ് പിന്തുണ കെ സുരേന്ദ്രന്

click me!