news
ദേശീയതലത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതെ ബിജെപി. ദേശീയ ആസ്ഥാനത്ത് ആഘോഷങ്ങളും കൊടിതോരണങ്ങളും ഇല്ല. മഹാരാഷ്ട്രാ, ഹരിയാനാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് നൽകിയത് കനത്ത തിരിച്ചടിയോ?
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം 13 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം ഉണ്ടാക്കാനാകാതെ ബിജെപി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം എൻഡിഎയുടെ ഏറ്റവും മോശം പ്രകടനം എന്ന് വിലയിരുത്താവുന്ന തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ബിജെപി ആസ്ഥാനം കടുത്ത നിരാശയിലാണ്. സർക്കാർ രൂപീകരണത്തിനുള്ള വഴികൾ ഹരിയാനയിൽ ബിജെപിക്ക് സംജാതമായിട്ട് പോലും ദേശീയ ആസ്ഥാനത്ത് കാര്യമായ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.
മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ഹരിയാനയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എക്സിറ്റ് പോളുകൾ എല്ലാം തന്നെ 75 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ പോലും നേടാനാവാത്ത ദയനീയ പ്രകടനമായിരുന്നു ഹരിയാനയിലേത്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ആണ് ഹരിയാനയിൽ വെല്ലുവിളി ആയത്. സ്ഥാനാർത്ഥിത്വത്തിന്റെ 79 ശതമാനവും ജാട്ട് സമുദായത്തിന് പുറത്ത് നിന്നുള്ളവർക്ക് നൽകിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇതിനോടകം കേന്ദ്രത്തിന്റെ അതൃപ്തിക്ക് പാത്രമായി കഴിഞ്ഞു.