തോൽവി അറിയാത്ത സി ദിവാകരൻ മൂന്നാം സ്ഥാനത്ത്; തലസ്ഥാനത്ത് നാണക്കേട് ഇരന്ന് വാങ്ങി സിപിഐ

By Web TeamFirst Published May 23, 2019, 9:06 PM IST
Highlights

പേമെന്‍റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്‍റെ പേര് ദോഷം തീര്‍ക്കാനാണ് ഇടത് മുന്നണി ഇത്തവണ സി ദിവാകരനെ ഇറക്കിയത്. മൂന്നാം സ്ഥാനത്ത് തുടര്‍ന്നെന്ന് മാത്രമല്ല മൂന്ന് ശതമാനം വോട്ടും കുറഞ്ഞു സിപിഐക്ക്.

തിരുവനന്തപുരം : " ഞാന്‍ ഇവിടത്തുകാരനാണ്. ഇവിടെ പഠിച്ചു. ഇവിടെ വളര്‍ന്നു. ഇവിടെയുള്ളവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമറിഞ്ഞ് അവര്‍ക്കൊപ്പം സമരത്തിനിറങ്ങി അരനൂറ്റാണ്ടായി ഞാനീ തെരുവിലുണ്ട്. തിരുവനന്തപുരത്തുള്ളവരെക്കുറിച്ച് എനിക്ക് നന്നായറിയാം. എന്റെ ശബ്ദമില്ലാത്ത ഒരു പ്രകടനമോ പൊതുയോഗമോ അരനൂറ്റാണ്ടിനിടയില്‍ ഇവിടെയുണ്ടായിട്ടില്ല. ജനപ്രതിനിധി എന്നാല്‍, 'ഫൈവ് സ്റ്റാര്‍ ലൈഫ്' അല്ല. സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയും അവന്റെ പ്രശ്നങ്ങളും അറിയാനാകണം. ഞാന്‍ ഏത് സാഹചര്യവും നേരിടാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്ത ആളാണ് "  തലസ്ഥാനത്തെ ത്രികോണ പോരിനിറങ്ങിയ സി ദിവാകരൻ മത്സരത്തെ കുറിച്ച് പ്രചാരണത്തിനിടെ പറഞ്ഞത് ഇങ്ങനെയാണ്. 

പേമെന്‍റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്‍റെ പേര് ദോഷം തീര്‍ക്കാനാണ് ഇടത് മുന്നണി ഇത്തവണ സി ദിവാകരനെ ഇറക്കിയത്.  പക്ഷെ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് മാത്രമല്ല ഫലം വന്നപ്പോൾ നാണക്കേടുമായി ഇടത് മുന്നണിക്ക്. ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം നേരിട്ട് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തിട്ടും സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് തുടര്‍ന്നെന്ന് മാത്രമല്ല മൂന്ന് ശതമാനം വോട്ടും കുറഞ്ഞു ഇത്തവണ സിപിഐക്ക്.

ശക്തമായ ത്രികോണമൽസരമെന്ന  പ്രതീതി ജനപ്പിച്ച മൽസരത്തിൽ ശശിതരൂർ പോലും ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നിരുന്നിരിക്കില്ല. പരമാവധി 30000നായിരം വോട്ടിന്‍റെ ലീഡായിരുന്നു യുഡിഎഫ് പോലും കണക്കുകൂട്ടിയത്. എന്നാൽ യുഡിഎഫിന് ഒപ്പം നിൽക്കാറുള്ള ഗ്രാമീണ മേഖലയിലെ പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇത്തവണ യുഡിഎഫിന് വൻലീഡാണ് കിട്ടിയത്. ന്യൂനപക്ഷസമുദായങ്ങൾ പൂർണ്ണമായും തരൂരിന് പിന്നിൽ അണിനിരന്നതോടെ ഗ്രാമീണ മേഖലയിൽ കുമ്മനം സി ദിവാകരനും പിന്നിൽ മൂന്നാം സ്ഥാനത്തായി. 

ഇത്തവണ കിട്ടിയ വോട്ടുകൾ കഴി‍ഞ്ഞ തവത്തെ 32 ശതമാനത്തിന് തൊട്ട് അടുത്ത് എത്തി എന്ന് മാത്രം  ബിജെപിക്ക്  ആശ്വാസിക്കാം. ഇടതുമുന്നണിക്കാകട്ടെ അങ്ങനെ ഒരു ആശ്വാസത്തിനും വകയില്ല. വീണ്ടും മൂന്നാം സ്ഥാനത്തായെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് ശതമാനം വോട്ട് ഇത്തവണ കുറവുമാണ്. ഇടത് വോട്ടുകൾ കാര്യമായ ചോർന്ന വഴി ആലോചിച്ച് തലപുകയ്ക്കുകയാണ് ഇടത് ക്യാമ്പ്.

click me!