
ദില്ലി: എസ്എൻഡിപിയോഗം ഭാരവാഹിയായിരിക്കെ മത്സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ. മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി പദവി രാജിവെക്കണം. എസ്എൻഡിപിക്ക് നാണക്കെടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ തൃശൂര്‍ നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം. മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മത്സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ തുഷാറിനെ അടിയന്തിരമായി ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
തുഷാര്‍ തൃശൂരില്‍ മത്സരിച്ചാല്‍ കെ സുരേന്ദ്രന് പകരം മറ്റൊരു സീറ്റ് നല്‍കും. എന്നാല്‍ തൃശൂരോ പത്തനംതിട്ടയോ നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ കെ സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുകയാണ്. തുഷാറുമായി സംസ്ഥാന നേതൃത്വം നടത്തുന്ന ചര്‍ച്ചകളില്‍ അന്തിമരൂപം ആയശേഷം വൈകിട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.