
ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു. റെയ്ഡിനെ കുറിച്ച് വിശദീകരിക്കാന്‍ റെവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോർഡ് ചെയര്‍മാന്‍ പി സി മോഡി എന്നിവര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.
ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പിന്‍റെ നീക്കം.
അതേസമയം റെയ്ഡുകൾ മുൻകൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എൻഫോഴ്സ്മെന്‍റിനും ആദായനികുതി വകുപ്പിനും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. നടപടികൾ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷൻ വിശദമാക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ സഹായികളുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിർദ്ദേശം . സഹായികളുടെ വീടുകളില്‍ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്. കമല്‍ നാഥിന്‍റെ ബന്ധു രതുല്‍ പുരി, ഓഫീസിന്‍റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന തുടരുന്നത്.
കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി വകുപ്പ് പരിശോധന.