
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നതിന് ബിജെപി നടത്തിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ബിജെപി നേതാക്കള്‍ ചിതാഭസ്മം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
പരീക്കറുടെ ചിതാഭസ്മം നദികളില്‍ ഒഴുക്കുന്നതിനായി ബിജെപി നടത്തിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാനത്തെ കലക്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയത്. ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പരീക്കറുടെ ചിതാഭസ്മം ഉപയോഗിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ആരോപിച്ച് അഭിഭാഷകനായ ഐര്‍സ് റോഡ്രിഗസ് നല്‍കിയ പരാതിയിൻമേലാണ് കമ്മീഷന്റെ നടപടി.
അതേസമയം, ചിതാഭസ്മ നിമഞ്ജന ചടങ്ങുകളില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഗോവയിലെ തെക്ക്-പടിഞ്ഞാറ് മേഖലകളിലെ ജില്ലാ കലക്ടർമാരുടെ പക്കൽ നിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചു.
അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17നാണ് മരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കര്‍.