
തിരുവനന്തപുരം: എറണാകുളത്ത് സിറ്റിംഗ് എംപി പ്രൊഫ. കെ വി തോമസിന് സീറ്റില്ല. ഹൈബി ഈഡൻ എംഎൽഎയെ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു.
2009ലെ തെരഞ്ഞെടുപ്പിന് ഹൈബി സ്ഥാനാർഥിയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. അന്ന് ഹൈബിയെ നേരിടാൻ സിന്ധു ജോയിയെ രംഗത്തിറക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ ഹൈബിക്ക് സീറ്റില്ല. കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകി. പിന്നീട് രണ്ടുതവണയും എറണാകുളം കെ.വി തോമസിന്റെ കയ്യിൽ ഭദ്രമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കെവി തോമസില്‍ നിന്ന് തിരിച്ച് ഹൈബിക്ക് സീറ്റ് ലഭിച്ചിരിക്കുകയാണ് . അതേസമയം, എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീർഘകാലമായി പാർലമെന്‍റിൽ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.