news
ഹരിയാനയിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി കോൺഗ്രസ്. ജെജെപിയുടെ പിന്തുണ കൂടി നേടാനായാൽ സർക്കാർ രൂപീകരിക്കും. കോൺഗ്രസ് പാളയത്തിൽ വിജയാഘോഷം...
ചണ്ഡീഗഡ്: ജനനായക് ജനതാ പാർട്ടി, ഐഎൻഎൽഡി പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഹരിയാനയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ. ഹരിയാനയിൽ ജനവിധി ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 90 അംഗ നിയമസഭയിലെ മാന്ത്രിക സംഖ്യയായ 46 ലേക്ക് എത്താൻ ആർക്കും കഴിയാതെ ആയതോടെയാണ് ചെറുപാർട്ടികളെ ഒപ്പം നിർത്തി സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് നീക്കം നടത്തുന്നത്.
ഇതോടെ മറ്റൊരു കർണാടക പിറക്കാനുള്ള സാധ്യതയാണ് ഹരിയാനയിൽ ഉയരുന്നത്. 11 സീറ്റുകളിൽ മുൻതൂക്കം ഉള്ള ജെജെപിയുടെ നിലപാടാകും ഹരിയാനയിൽ ഇനി നിർണായകം ആകുക. മുഖ്യമന്ത്രി പദം നൽകുന്നവർക്കൊപ്പം നിൽക്കുമെന്ന് ജെജെപി സ്ഥാനാർത്ഥി പ്രഖ്യാപിച്ചതോടെ ഏതുവിധേനയും അവരെ ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമം. ഇതിനോടകം ദില്ലിയിലെ കോൺഗ്രസ് പാളയത്തിൽ വിജയാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.എങ്കിലും അന്തിമഫലത്തിന് ശേഷം ആകും സർക്കാർ രൂപീകരണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുക. നിലവിൽ ലീഡ് നിലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയ ഐഎൻഎൽഡി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങിയെന്നതും ഹരിയാനാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.