
ദില്ലി: മുതിർന്ന നേതാക്കൾ മത്സരംഗത്തു നിന്ന് മാറി നിൽക്കുന്നതിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ് ഹൈക്കമാന്‍റ് രംഗത്തെത്തിയതോടെ മത്സരിക്കാനില്ലെന്ന മുൻ നിലപാട് മാറ്റി നേതാക്കൾ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ മാത്രമാണ് ന്യായീകരണമുള്ളതെന്ന വിലയിരുത്തലിൽ കോൺഗ്രസ് ഹൈക്കമാന്‍റ് എത്തിയതോടെ ഉൾവലിഞ്ഞ് നിന്നിരുന്ന നേതാക്കളെല്ലാം മത്സരിക്കാൻ നിർബന്ധിതരായ അവസ്ഥയിലാണ്
വ്യക്തിപരമായ അസൗകര്യം കാരണമാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ഹൈക്കമാന്‍റ് പറഞ്ഞാൽ സ്ഥാനാർത്ഥിയാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരൻ ദില്ലിയിൽ പറഞ്ഞു. ഹൈക്കമാന്‍റ് പറഞ്ഞാൽ മത്സര രംഗത്തുണ്ടാകുമെന്ന് പിസി ചാക്കോയും നിലപാടെടുത്തു.
എല്ലാവരും മാറി നിൽക്കുന്നെങ്കിൽ പിന്നെ എന്തിന് ഉമ്മൻചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പിൽ ശക്തമാണ്. ഇതിന് മറുപടി എന്ന നിലയിലാണ് അവസാന ആയുധമെന്ന നിലയിൽ ഉമ്മൻചാണ്ടിയെയും ഇറക്കുമെന്ന കെ സുധാകരന്‍റെ പ്രതികരണം.
മുതിർന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇത് നിയസഭാ തെരഞ്ഞെടുപ്പിൽ പോലും പ്രതിഫലിക്കുമെന്നുമാണ് ദില്ലിയിൽ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്താവും ഹൈക്കമാന്‍റിന്‍റെ അന്തിമ തീരുമാനം വരുക. പുതുമുഖങ്ങൾക്കുള്ള പരിഗണന മുതൽ വിജയ സാധ്യത കുറഞ്ഞ സിറ്റിംഗ് എംപിമാർ മാറി നിൽക്കുന്നത് വരെയുള്ള കാര്യങ്ങളിൽ തീരുമാനം വരേണ്ടതുണ്ട്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എന്ന നിലയിലാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്