
കോഴിക്കോട്: പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്‍ഡിപിഐ പിന്തുണ യു ഡി എഫിനായിരുന്നുവെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ മജീദ് ഫൈസി. നേമത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമിന് വോട്ട് നൽകിയെന്നും എസ്‍ഡിപിഐ പറഞ്ഞു.
അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ല. ഇപ്പോൾ ന്യൂനപക്ഷം അകന്നെന്ന് അവർക്ക് തോന്നുന്നതിന്‍റെ കാരണം സിപിഎം തന്നെ കണ്ടെത്തണമെന്നും എസ്ഡിപിഐ പറഞ്ഞു. നേരത്തേ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലിൽ വച്ച് രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയാണ് വിവാദമായത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് വിഷയമായതെന്നായിരുന്നു പുറത്ത് വന്ന വാർത്ത.
എസ്ഡിപിഐയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു അന്ന് വിവാദ കൂചിക്കാഴ്ചയോട് എം കെ മുനീര്‍ പ്രതികരിച്ചത്.