
ദില്ലി: പൊതുജനങ്ങൾക്ക് പോളിംഗ് ബൂത്തിലെത്താന്‍ ഇനിയും കാത്തിരിക്കണമെങ്കിലും രാജ്യത്ത് പോളിംഗ് തുടങ്ങിക്കഴിഞ്ഞു. ഐടിബിപി ഡിഐജി സുധാകർ നടരാജനാണ് 2019 പൊതുതെരഞ്ഞെടുപ്പിലെ ആദ്യവോട്ട് രേഖപ്പെടുത്തിയത്. അരുണാചല്‍ പ്രദേശിലെ രോഹിത്പൂരിലുള്ള ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് ക്യാന്പിലെ സൈനികരാണ് ലോകസഭാ തെരഞ്ഞെടുപ്പില് ആദ്യമായി വോട്ട് രേഖപ്പെടത്തിയത്.
ക്യാംപിലെ മൃഗ പരിശീലന സ്കൂളിലാണ് ഇതിനായി സംവിധാനം ഏര്‍പ്പെടുത്തിയത്. സ്കൂളിന്‍റെ തലവനായ ഡിഐജി സുധാകര്‍ നടരാജന്‍ ആദ്യം പോസ്റ്റല്‍ ബാലറ്റില് വേട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് മറ്റ് സൈനികരും. ആയിരം സൈനികരാണ് ഇവിടെയുള്ളത്. ഇതിന് ശേഷം മറ്റ് ജില്ലകളിലെ 5000 സൈനികരും വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തരാഖണ്ഡ്,ഗുജറാത്ത്,കര്‍ണാടക,ബീഹാര്‍,രാജസ്ഥാന്‍, ഹരിയാന,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചിട്ടുണ്ട്. സൈനികര്‍ക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ വോട്ടിന് പുറമേ പ്രോക്സി വോട്ടിനും അനുമതിയുണ്ട്. രാജ്യത്ത് 30 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. 17-ാം ലോക്സഭയിലേക്ക് ഈ മാസം 11 നാണ് ആദ്യ ഘട്ട പോളിംഗ് നടക്കുന്നത്.