
തിരുവനന്തപുരം: ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയ തിരുവനന്തപുരത്ത് വിശ്വാസികൾക്കിടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികൾ. പ്രചരണ രംഗത്ത് സജീവമായതോടെ ക്ഷേത്ര ദര്‍ശനങ്ങളുടെ തിരക്കിലാണ് ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ. ഉത്സവകാലത്ത് ക്ഷേത്രങ്ങളിൽ തൊഴുതും പ്രസാദം വാങ്ങിയും ഭക്തരുടെ വോട്ടുറപ്പിച്ചുമാണ് സി ദിവാകരൻ മുന്നേറുന്നത്.
ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും മണ്ഡലത്തിൽ മൂന്നാം അങ്കം ഉറപ്പിച്ച് കഴിഞ്ഞ ശശി തരൂരും വിശ്വാസം വിട്ടൊരു കളിക്കില്ല. വിശ്വാസ സംരക്ഷണത്തിന് ഒപ്പം നിന്നത് എപ്പോഴും കോൺഗ്രസ് ആയിരുന്നു എന്നാണ് ശശി തരൂര്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കുന്നത്.
തലസ്ഥാനത്തെത്തും മുമ്പെ തെരഞ്ഞെടുപ്പിൽ ശബരിമല നിമിത്തമാണെന്ന് പറഞ്ഞതോടെ കുമ്മനം രാജശേഖരൻ ഊന്നൽ നൽകുന്നതും വിശ്വാസ സംരക്ഷണത്തിനാണെന്ന് വ്യക്തമായി. കുമ്മനത്തിന് വേണ്ടി ചുവരെഴുത്തു തുടങ്ങിയ ബിജെപി നാളെ തലസ്ഥാനത്തെത്തുന്ന കുമ്മനത്തിന് വേണ്ടി വൻ സ്വീകരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
"