
തിരുവന്തപുരം: തിരുവനന്തപുരം അതിയന്നൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. പിന്നില്‍ കോണ്‍ഗ്രസ് ബി ജെ പി പ്രവര്‍ത്തകരാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് തീയിട്ടത്. തീപടരുന്നതുകണ്ട സമീപവാസികൾ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് തീയണച്ചത്. ഒരു ഭാഗം കത്തി നശിച്ചു. എല്‍ഡിഎഫ് നേതൃത്വം പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം ഈ മേഖലയിലായിരുന്നു. പര്യടന പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. ഇതോടെ തോല്‍വി ഭയന്ന കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് തീയിട്ടതെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ ആരോപണം. അതേസമയം ആരോപണങ്ങള്‍ കോണ്‍ഗ്രസ് ബിജെപി നേതൃത്വങ്ങള്‍ തള്ളി.