
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസ സംരക്ഷണം ഉറപ്പാക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം സംസ്ഥാനത്ത് വലിയ നേട്ടമാക്കാനൊരുങ്ങുകയാണ് ബിജെപി. എന്നാൽ അധികാരമുള്ളപ്പോൾ ഒന്നും ചെയ്യാതിരുന്ന ബിജെപിയുടെ നടപടി വോട്ട് തട്ടാനുള്ള തന്ത്രം മാത്രമെന്നാണ് കോൺഗ്രസ് മറുപടി. പ്രകടനപത്രികാ വാഗ്ദാനത്തിൽ എൻഎസ്സ്എസ്സും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ശബരിമലയിൽ കോൺഗ്രസ്സിനും ബിജെപിക്കുമുള്ളത് വലിയ പ്രതീക്ഷ. വിശ്വാസ സംരക്ഷണം പ്രകടനപത്രികാ വാഗ്ദാനമാക്കിയത് താമരക്ക് വോട്ടുറുപ്പിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടൽ. ശബരിമലയെ കുറിച്ചുള്ള പ്രചാരണത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന ഇടപെടലുകൾ വിഷയം ഒന്ന് കൂടി സജീവമാക്കി നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് ബിജെപി വിലയിരുത്തൽ.
അത് കൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് വിശ്വാസികളുടെ കയ്യടിനേടാൻ നേതാക്കൾ കൂട്ടത്തോടെ ശ്രമിക്കുന്നത്. അതേ സമയം അധികാരമുള്ളപ്പോൾ ഒന്നും ചെയ്തില്ലെന്ന വാദമുയർത്തി ബിജെപി വാഗ്ദാനം കോൺഗ്രസ് തള്ളുന്നു.
കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്ന പരാതി നേരത്തെ ഉയർത്തിയ എൻഎസ്എസ് ബിജെപിയോടുള്ള അകൽച്ച മാറ്റിയിട്ടില്ല. ഇടത് മുന്നണിയെ എതിർക്കുന്ന എൻഎസ്എസ് സമദൂരത്തിനിടയിലും യുഡിഎഫ് ചായ് വിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ആശങ്കയും ബിജെപിക്കുണ്ട്