
ഭോപ്പാൽ: വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ സൗൻസർ എരിയയിലെ ലോദികേഡ ബൂത്തിലാണ് സംഭവം. സുനന്ദ കോടേക്കാർ എന്ന ഉദ്യോഗസ്ഥയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വി എൽ കാന്ത റാവു പറഞ്ഞു.
വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എന്നാൽ വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്ന് കാന്ത റാവു വ്യക്തമാക്കി. ആറ് ലോക്സഭ സീറ്റുകളിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞടുപ്പാണ് മധ്യപ്രദേശിൽ നടക്കുന്നത്.
ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.