
നയബാന്‍സ്: ''പണ്ട് ഇങ്ങനെ ഒന്നുമായിരുന്നില്ല. തങ്ങളുടെ കുട്ടികളും ഹിന്ദുക്കളുടെ കുട്ടികളുമെല്ലാം ഒരുമിച്ച് കളിച്ചിരുന്നു. രണ്ട് വിശ്വാസത്തിലായിരുന്നെങ്കിലും സംസാരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു, ആഘോഷങ്ങള്‍ക്ക് ഒരുമിച്ച് പോകുമായിരുന്നു. ഇതെല്ലാം ഇനി നടക്കുമോയെന്ന് അറിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്യങ്ങള്‍ എല്ലാം മാറി. പേടി കൊണ്ട് ഇവിടെ നിന്ന് പോകാമെന്ന് കരുതുകയാണ്''.
ഉത്തര്‍പ്രദേശിലെ നയാബാന്‍സ് എന്ന ഗ്രാമത്തിലെ മുസ്ലീങ്ങളുടെ വാക്കുകളാണ് ഇത്. നാളെ ഫലം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തില്‍ എത്തിയാല്‍ ഗ്രാമം വിടുമെന്നാണ് റോയിറ്റേഴ്സിനോട് വ്യക്തമാക്കി.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മുമ്പ് സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും എല്ലാവരും ഒരുമിച്ചായിരുന്നു. ഇപ്പോള്‍ ഒരേ ഗ്രാമത്തില്‍ രണ്ടായാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് ഗ്രാമത്തില്‍ കച്ചവടം നടത്തുന്ന ഗുല്‍ഫാം അലി പറഞ്ഞു.
2014ല്‍ മോദി അധികാരത്തിലല്‍ വന്നു. പിന്നീട് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. ഇതോടെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഘടിപ്പിച്ച് മാറ്റുക എന്ന ഒറ്റ അജണ്ടയായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആറോളം മുസ്ലീം കുടുംബങ്ങളാണ് ഈ ഗ്രാമം വിട്ടതെന്നും ഗുല്‍ഫാം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന പശുവിനെ മുസ്ലീങ്ങള്‍ കശാപ്പ് ചെയ്യുകയാണെന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ തുടരുന്ന ഗ്രാമമാണ് നയാബാന്‍സ്. ഒരു പൊലീസ് ഓഫീസര്‍ അടക്കം രണ്ട് പേരുടെ മരണത്തിനും ഈ പ്രശ്നം കാരണമായി. പണ്ടും നയാബാന്‍സില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
1977ല്‍ പള്ളി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലീങ്ങള്‍ നടത്തിയതോടെ അത് ഒരു സാമുദായിക ലഹളയ്ക്ക് കാരണമായി. അന്ന് രണ്ട് പേരാണ് മരണപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങള്‍ സമാധാനപരമായി മുന്നോട്ട് പോയി. എന്നാല്‍, 2017ല്‍ യോഗി അധികാരത്തിലെത്തിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായതെന്ന് ഗ്രാമവാസികള്‍ പറയുന്നു.
2017ലെ റമദാന്‍ കാലത്ത് തീവ്ര ഹിന്ദു വക്താക്കള്‍ എത്തിയ മദ്രസയില്‍ മെെക്രോ ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണനെന്ന് നിലപാടടെടുത്തു. പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്ന് കരുതി ആ വിഷയത്തില്‍ അവര്‍ക്ക് വഴങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇതെല്ലാം വ്യാജ പ്രാചരണങ്ങള്‍ മാത്രമാണെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.