
കോട്ടയം: പാർട്ടിയുടെ വർക്കിംങ് പ്രസിഡന്‍റ് ആവശ്യപ്പെട്ടാൽ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദയാണെന്നും അത് കൊടുക്കാതെയാണ് ഇപ്പോൾ സ്ഥിരം തോൽക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോർജ്. പി ജെ ജോസഫിന് ചെയ്യാൻ രണ്ട് കാര്യങ്ങളുണ്ട്. രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാമെന്നും പി സി ജോർജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയ്ക്ക് വി എൻ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.
ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചു കഴിഞ്ഞു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണിയുടെ പ്രതികരണം. ഒരു പകൽ മുഴുവൻ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെന്ന സൂചന നൽകിയാണ് മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത്
സഹോദരൻ ബാബു ചാഴിക്കാടന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എംഎൽഎ സ്ഥാനാർത്ഥിയായെത്തിയ തോമസ് ചാഴിക്കാടൻ പാർലമെന്‍റിലേക്കുള്ള മത്സര രംഗത്തെത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറയുമ്പോഴും ജോസഫിന്‍റെ നീക്കങ്ങള്‍ നിര്‍ണായകമാകും.