മോദിക്കൊപ്പം വേദി പങ്കിട്ട് പിസി ജോര്‍ജ്; രാഹുലിനും പിണറായിക്കും രൂക്ഷവിമര്‍ശനം

By Web TeamFirst Published Apr 12, 2019, 8:32 PM IST
Highlights

നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍  എതിര്‍ത്താല്‍ അത് നന്ദിക്കേടാവും. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല

കോഴിക്കോട്: ജനപക്ഷം നേതാവ് പിസി ജോര്‍ജ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി വേദിയില്‍. കോഴിക്കോട് കടപ്പുറത്ത് ബിജെപി ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിലുണ്ടായിരുന്നു. 

പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 

പിസി ജോര്‍ജിന്‍റെ വാക്കുകള്‍...

ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. കേരളത്തിലെ എല്ലാം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും സീറ്റുകള്‍ പിടിച്ചടിക്കാന്‍ നമ്മുക്ക് സാധിക്കണം. അതിനപ്പുറം 2021-ല്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് വരും അന്ന് ഈ പാര്‍ട്ടിയില്‍ നിന്നുള്ള ആളാവാണം കേരള മുഖ്യമന്ത്രി ആവേണ്ടത്. വേദിയിലിരിക്കുന്ന ഈ നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകരാണ് ബിജെപിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്.

നിയമസഭയില്‍ ഇത്രയും കാലം എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ.രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇനി കൂടെ ഞാനുണ്ടാവും. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പരിപാടിയാണ് ഇത്രയും കാലം നടന്നു കൊണ്ടിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും കൂടി ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇനി അതു നടപ്പില്ല. രാജേട്ടനൊപ്പം എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ഞാനും കൈകോര്‍ക്കുകയാണ്. ഇനി ഗോളടിക്കാന്‍ വരുന്നവന്‍റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കും.  44 സീറ്റുണ്ട് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്. ദയവ് ചെയ്ത് അയാള്‍ക്കൊരു പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കണം. പ്രതിപക്ഷത്തിരുന്ന് അവര് കാര്യങ്ങള്‍ പഠിക്കട്ടെ. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി വളരാന്‍ വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. 

ശബരിമലയിലേത് ആചാര സംരക്ഷണത്തിന്‍റെ പ്രശ്നമാണ്. ഇവിടെ പ്രധാന വിഷയം അതാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വോട്ടിന് പകരം ആട്ടാവും രാഹുലിന് വയനാട് കിട്ടുക. ബിജെപിയുടെ പ്രകടന പത്രികയില്‍ ആചാരസംരക്ഷണം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍  എതിര്‍ത്താല്‍ അത് നന്ദിക്കേടാവും. 

click me!