
ദിസ്പൂർ: അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വ ബിൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ബിൽ നടപ്പാക്കുന്നതിനായി അസമിലെ വിവിധ സമുദായങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും മോദി പറഞ്ഞു.
അസമിലെ സിൽച്ചറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അധികാരത്തിലേറിയാൽ പൗരത്വ ബിൽ നടപ്പാക്കുമെന്ന് മോദി വ്യക്തമാക്കിയത്. അതേസമയം അസമിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ് ആരോപിച്ചു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് പൗരത്വ ബില്ലിന്‍റെ ലക്ഷ്യം. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാൽ ബില്ലിനെതിരെ അസമിൽ വലിയ പ്രതിഷേധമാണുണ്ടായത്. സര്‍ക്കാരിന്റെ നീക്കം 1985 അസം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു