ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവോ? പ്രിയങ്കാ ഗാന്ധി പ്രതികരിക്കുന്നു

By Web TeamFirst Published May 18, 2019, 7:32 PM IST
Highlights

പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃത്വ പദവിയിലേക്ക് എത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജനങ്ങൾ ഇതിനെ ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവ് എന്നായിരുന്നു വിശേഷിപ്പിച്ചത്

ദില്ലി: വെറും മൂന്ന് മാസങ്ങൾ, അത്രയേ പ്രിയങ്കാ ഗാന്ധിയുടെ പൊതുപ്രവർത്തനത്തിന് വയസ്സായുള്ളൂ. എന്നാൽ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുത്ത ഇടങ്ങളിലെല്ലാം ജനങ്ങൾ അവരിൽ ഇന്ദിര ഗാന്ധിയെ ആണ് കണ്ടത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസിന്റെ എക്കാലത്തെയും ശക്തരായ നേതാക്കളിലൊരാളുമായ ഇന്ദിര ഗാന്ധിയോടുള്ള താരതമ്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ അവർ പ്രത്യേകം ഓർമ്മിപ്പിച്ചത് തന്റെ രാഷ്ട്രീയ പ്രവർത്തന പരിചയമായിരുന്നു.

"ഞാൻ അവരുടെ രണ്ടാം വരവാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവരെ കുറിച്ച് പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുമ്പോൾ മാത്രമാണ് ഞാനത് പറയുന്നത്. അവരെന്റെ മുത്തശ്ശിയായത് കൊണ്ട് മാത്രം അവരിന്ന് ജീവിച്ചിരിപ്പില്ല എന്നെനിക്ക് പറയാൻ സാധിക്കില്ല. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തിന് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്ത കോൺഗ്രസുകാരിയാണ് അവർ. അതിനാൽ തന്നെ അവരെ കുറിച്ച് പറയേണ്ടി വരും," പ്രിയങ്ക പറഞ്ഞു.

"എന്നെയും അവരെയും താരതമ്യം ചെയ്യുന്നത് പോലും അനാവശ്യമെന്നാണ് ഞാൻ കരുതുന്നത്. അവരൊരു ധീരയായ നേതാവായിരുന്നു. അവരുടെ രാഷ്ട്രീയ ജീവിതം ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ആരംഭിച്ചതാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചാണ് അവർ മരിച്ചത്. എങ്ങിനെയാണ് അവരുടെ ജീവിതവും എന്റെ ജീവിതവും ഒരേപോലെയാകുന്നത്. ഞാൻ വെറും മൂന്ന് മാസം മുൻപ് മാത്രം പൊതുപ്രവർത്തന രംഗത്തേക്ക് വന്നയാളാണ്," പ്രിയങ്ക ഗാന്ധി പറഞ്ഞു.

"എന്റെ മുത്തശ്ശി ഒരു വിപ്ലവകാരിയും പോരാളിയുമായിരുന്നു. ഞാനൊരു പോരാളി മാത്രമാണ്. നാം അടിയുറച്ച് വിശ്വസിക്കുന്ന ഒന്നിന് വേണ്ടി പോരാട്ടം തുടങ്ങിക്കഴിഞ്ഞാൽ അതിൽ നിന്ന് പിന്മാറില്ല എന്നത് മാത്രമാകും ഞാനും അവരും തമ്മിലുള്ള സാമ്യത," പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!