
പൂനെ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കുട്ടിക്കാലത്ത് തമ്മിൽ തർക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും രാഹുൽ പറഞ്ഞു. പൂനെയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക ഗാന്ധിയുമായി എന്നെങ്കിലും തർക്കങ്ങളോ വാഗ്വാദങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ. സഹോദരിയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഇരുവർക്കും പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിക്കും. തർക്കിക്കുന്നതിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം അഥവാ ഉണ്ടാകുകയാണെങ്കിൽ തന്നെ താനോ, പ്രിയങ്കയോ അതിൽനിന്ന് പിൻമാറും. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
സഹോദര സ്‌നേഹത്തിന്റെ പവിത്രത ഊട്ടി ഉറപ്പിക്കുന്ന രക്ഷാ ബന്ധൻ ആഘോഷിക്കാറുണ്ടെന്നും രാഖി കെട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തെ ഓർമകളെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. ചെറുപ്പത്തിൽ മുത്തശ്ശിയുടെ മുറിയിലെ കർട്ടന് പുറകിൽ ഒളിച്ച് നിന്ന് പ്രിയങ്കയെ പേടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ മുറിയിൽ താനുണ്ടെന്ന് അറിയാമെങ്കിലും പേടിച്ചത് പോലെ പ്രിയങ്ക അഭിനയിക്കുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചെറുതായിരുന്ന സമയത്ത് അച്ഛന്റേയും മുത്തശ്ശിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് താൻ വളരെയധികം സാഹസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.