news
കർഷകരുടെ പാവപ്പെട്ടവരുടെയും ഉന്നമനമാണ് ലക്ഷ്യമെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.
പട്ന: സ്വകാര്യ മേഖലയിലും സംവരണം വാഗ്ദാനം നൽകി ആർജെഡിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ദളിത്, ഒബിസി, ഇബിഎസ്, ആദിവാസി വിഭാഗങ്ങൾ എന്നിവർക്കാണ് രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) സ്വകാര്യമേഖലയിലും സംവരണം വാഗ്ദാനം ചെയ്തിരിക്കുന്നത്. പട്നയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകരുടെ പാവപ്പെട്ടവരുടെയും ഉന്നമനമാണ് ലക്ഷ്യമെന്ന് പാർട്ടി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ ഇവയെല്ലാം നടപ്പിൽ വരുത്തുമെന്നും തോജസ്വി യാദവ് ഉറപ്പ് നൽകുന്നു.
ദളിത് ഉൾപ്പെടുന്ന പിന്നാക്കവിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യയ്ക്ക് അനുസൃതമായി സംവരണം നടപ്പിലാക്കും. അതുപോലെ ബീഹാറിൽ നിന്നും കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർജെഡി വാഗ്ദാനം ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രകടന പത്രികയിൽ ന്യായ് പദ്ധതിയെ ആർജെഡി പിന്തുണയ്ക്കുന്നതായും തേജസ്വി യാദവ് വ്യക്തമാക്കി. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.