news
നാണം കെട്ട് കെപിസിസി പ്രസിഡന്‍റായി തുടരണമെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തുടരട്ടെയെന്നും ശ്രീധരൻപിള്ള
തിരുവനന്തപുരം: കെപിസിസി പ്രസിഡിന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുഖത്തേറ്റ അടിയാണ് യുഡിഎഫിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനത്തോടുള്ള വിശ്വാസമില്ലായ്‍മയാണ് അത് കാണിക്കുന്നതെന്നും താനായിരുന്നെങ്കിൽ രാജി വയ്ക്കുമായിരുന്നെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി കൊടുത്ത പട്ടിക മാറ്റിമറിക്കപ്പെട്ടുവെന്നും പിന്നെന്ത് കണ്ടാണ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും പിന്നെ മാറ്റുകയും ചെയ്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തെപ്പറ്റിയുള്ള വിവാദങ്ങൾ കോൺഗ്രസ് ദുർബലമായതിന്‍റെ അടയാളമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
കൃത്യസമയത്ത് തന്നെ അച്ചടക്കത്തോടെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. സിപിഎമ്മിന് പെട്ടന്നാവാം. എന്നാൽ കോൺഗ്രസിന്‍റെ കാര്യമായിരുന്നു ദയനീയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള.