news
സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സര രംഗത്തിറങ്ങുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച ജോസഫിന്‍റെ ആവശ്യത്തെ മാണി വിഭാഗം അംഗീകരിച്ചില്ല.
കോട്ടയം: തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒട്ടേറെ സസ്പെന്‍സുകള്‍ കരുതി വച്ച മണ്ഡലമാണ് കോട്ടയം. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ പക്ഷേ ജനഹിതത്തില്‍ പ്രതിഫലിച്ചില്ല. കോട്ടയത്തിനായി മാണി സാര്‍ കണ്ടെത്തിയ തോമസ് ചാഴിക്കാടന്‍ ഒടുവില്‍ പ്രതിസന്ധികളയും വിവാദങ്ങളെയും ബഹുദൂരം പിന്നിലാക്കി വിജയക്കൊടി പാറിച്ചു. പിളരുന്തോറും വളരുന്ന കേരള കോണ്‍ഗ്രസ് പിറവി കൊണ്ട നാള്‍ മുതല്‍ പിളര്‍ന്നത് പത്ത് തവണയാണ്.
1964 ഒക്ടോബർ 9 ന് കേരള കോൺഗ്രസ് രൂപീകരിച്ചതിന് ശേഷമുള്ള പിളര്‍പ്പുകളുടെ നാള്‍വഴികള്‍...
വീണ്ടും പിളര്‍പ്പ് കാലം
ഈ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉടലെടുത്ത തര്‍ക്കം കെ എം മാണിയെയും പി ജെ ജോസഫിനെയും പിളര്‍പ്പിന്‍റെ വക്കിലെത്തിച്ചു. കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം കെ എം മാണി ഉയര്‍ത്തിയിരുന്നു. ഇടുക്കിയോ ചാലക്കുടിയോ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ആകെ ലഭിച്ച കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സര രംഗത്തിറങ്ങുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച ജോസഫിന്‍റെ ആവശ്യത്തെ മാണി വിഭാഗം തള്ളി. ജോസഫ് പക്ഷത്ത് നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. പ്രതിഷേധമറിയിച്ച് ജോസഫ് ജോസ് കെ മാണിയുടെ കേരളയാത്ര ബഹിഷ്കരിച്ചു.
വിവാദങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും ശേഷം കെ എം മാണി തന്നെ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും ജോസഫ് നീരസം പ്രകടിപ്പിച്ചു. ഒടുവില്‍ മാണി തന്നെ ഇടപെട്ടാണ് പി ജെ ജോസഫിനെ അനുനയിപ്പിച്ചത്. എന്നാല്‍ ഇത്തരം പിളര്‍പ്പും പിണക്കങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് തോമസ് ചാഴിക്കാടന്‍റെ വിജയം. 10,6259 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫിന്‍റെ വി എന്‍ വാസവനെ തോല്‍പ്പിച്ചത്.