
ദില്ലി: മുസ്ലിം ലീഗിനെതിരെ വിവാദ പരാമര്‍ശംനടത്തിയ യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി. മുസ്ളീം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. മുസ്ളീം ലീഗ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തത്.
മുസ്ലിം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തിൽ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്‌ന മിത്ര, എൻഡിഎ എംഎൽഎ എം.എസ് സിർസ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു.
ബിജെപി അനുഭവമുള്ള 31 ട്വിറ്റർ ഹാൻഡിലുകളിലെ 34 ട്വീറ്റുകൾ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്ന ട്വീറ്റുകൾ ആണ് മരവിപ്പിച്ചത്.മുസ്ളീം ലീഗിനെ പച്ച വൈറസ് എന്ന് വിളിച്ചതിനും അലി ബജ്റങ്ക് ബലി പ്രയോഗത്തിനും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്ക് പ്രചാരണ പരിപാടികളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരിക്കുകയാണ്. അതിനൊപ്പമാണ് യോഗിയുടെ വിദ്വേഷ ട്വീറ്റുകൾ കൂടി സമൂഹ മാധ്യമത്തിൽ നിന്ന് നീക്കിയത്.
വിദ്വേഷ പ്രസംഗത്തിന് യോഗിക്ക് പുറമെ മായാവതി, അസംഖാൻ, മേനക ഗാന്ധി എന്നിവരെ പ്രചരണത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലിന് ശേഷവും നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങൾ തുടരുന്നു. കള്ളന്‍റെ ഭാര്യയായിട്ടായിരിക്കും പ്രിയങ്ക ഗാന്ധിയെ രാജ്യത്തെ ജനങ്ങൾ വിലയിരുത്തുക എന്ന് ബി ജെ പി നേതാവ് ഉമാഭാരതി പറഞ്ഞു.