news
കോൺഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം.
ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ. ലഖ്നൗവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോഗി എത്തിച്ചേർന്നിരിക്കുന്നത്. കോൺഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ വിശ്വസിക്കുന്നത് ബജ്രംഗ് ബാലിയിലാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം. കിഴക്കൻ ഉത്തർപ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യകാർമ്മികനാണ് യോഗി ആദിത്യനാഥ്.
25 മിനിറ്റ് സമയം യോഗി ആദിത്യനാഥ് ഹനുമാൻ സ്തുതികൾ ഉരുവിട്ട് ക്ഷേത്രത്തിലിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. എല്ലാ ചോദ്യങ്ങൾക്കും ഒരു പുഞ്ചിരി കൊണ്ടാണ് ആദിത്യനാഥ് മറുപടി നൽകിയത്. 72 മണിക്കൂറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ കമ്മീഷൻ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. രണ്ടാം തവണയാണ് യോഗി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷാനടപടിക്ക് വിധേയനാകുന്നത്.