ഇടത് കോൺഗ്രസ് സഖ്യം പൊളിഞ്ഞു; പശ്ചിമ ബംഗാളില്‍ നടക്കുന്നത് തൃണമൂല്‍ ബിജെപി പോരാട്ടം

By Web TeamFirst Published Mar 20, 2019, 10:28 AM IST
Highlights

 രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങൾ സ്നേഹിക്കും, പക്ഷെ പേടിക്കില്ല. ഇപ്പോൾ ചായ വില്പനക്കാരൻ പോലും രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത. പ്രചാരണ വേദികളില്‍ മോദിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് മമത 

കൊല്‍ക്കത്ത: ഇടത് കോൺഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഇടയിലാവുകയാണ്. രാജ്യത്ത് ചായ വില്പനക്കാരെല്ലാം ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് മോദിയെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ദില്ലിയിൽ നിന്ന് ചിലർ വന്ന് ബംഗാളിൽ പൂജ നടത്താൻ മമത അനുവദിക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നു. പൂജമന്ത്രങ്ങൾക്ക് മത്സരമുണ്ടെങ്കിൽ മോദിയെയും  അമിത്ഷായെയും വെല്ലുവിളിക്കുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങൾ സ്നേഹിക്കും, പക്ഷെ പേടിക്കില്ല. ഇപ്പോൾ ചായ വില്പനക്കാരൻ പോലും രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത ആരോപിച്ചു.

ബംഗാളിൽ സംഘർഷമുണ്ടാക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കരുതെന്നാണ് പ്രചരണ വേദികളിൽ മമത ബാനജി ആവശ്യപ്പെടുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംകിട്ടാത്ത ബംഗാളിൽ ഇത്തവണ വലിയ രാഷ്ട്രീയ നീക്കത്തിലാണ് ബിജെപിയുള്ളത്. അത് മുന്നിൽ കണ്ടുതന്നെയാണ് ഒരോ വേദികളും ബിജെപിക്കും മോദിക്കും എതിരെയുള്ള ആക്രമണമായി മമത മാറ്റുന്നത്.

സീറ്റുകളിൽ വലിയ നഷ്ടമൊന്നും ഉണ്ടാകില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ വോട്ടുശതമാനത്തിൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യത തള്ളാനാകില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ആ സൂചന പ്രകടമാണ്. ന്യൂനപക്ഷ വോട്ടുകൾ തൃണമൂലിനൊപ്പെ തന്നെ ഉറച്ചുനിൽക്കാം. എന്നാൽ തൃണമൂൽ വിരുദ്ധ ഹിന്ദുവോട്ടുകൾ ബിജെപിക്ക് നേട്ടമാകും. ഇടതുപക്ഷവും കോൺഗ്രസും ബംഗാളിന്റെ രാഷ്ട്രീയ ചർച്ചയിൽ ഏറെ പുറകിലാണ്. 


 

click me!