
ദില്ലി: ഇസ്രായേലിന്റെ (Israel) ഹൈഫ തുറമുഖം (Haifa Port) വാങ്ങാനുള്ള ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്‌സും (Adani Ports) കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും (Gadot). 1.18 ബില്യൺ ഡോളറിനാണ് ലേലം സ്വന്തമാക്കിയത്. ഇതിൽ 70 ശതമാനം ഓഹരി അദാനി പോർട്ട്സിന്റെയും ബാക്കി ഓഹരി ഗാഡോട്ടിന്റേതും ആയിരിക്കും.
അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) ഒരു കൺസോർഷ്യവും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നാണ് ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നേടിയത്. ടെൻഡർ കാലയളവ് 2054 വരെ ആയിരിക്കും. 2020 ജനുവരി മുതൽ ഇസ്രായേൽ ഗവൺമെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
Read Also: എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? കാരണങ്ങൾ അറിയാം
ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കുന്നതിനുള്ള ടെൻഡർ ഗാഡോട്ടിനൊപ്പം നേടിയതിൽ സന്തോഷമുണ്ടെന്ന് അദാനി ഗ്രൂപ്പിന്റെ ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ഹൈഫയിലെയും ഞങ്ങളുടെ തുറമുഖങ്ങൾക്കിടയിൽ തന്ത്രപ്രധാനമായ വ്യാപാര പാതകൾ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതായിരിക്കും എന്ന് അദാനി പോർട്സ് സിഇഒ കരൺ അദാനി പറഞ്ഞു. നിരവധി വർഷങ്ങളായി അറിയാവുന്ന വിശ്വസനീയ പങ്കാളിയായ ഗാഡോട്ടിനൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ഇഎംഐ ഉയരും; എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളുള്ള ലോജിസ്റ്റിക്‌സ് കമ്പനിയാണ് അദാനി പോർട്സ്. ഗുജറാത്ത്, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലായി 11 ആഭ്യന്തര തുറമുഖങ്ങൾ ഇതിലുൾപ്പെടും.