
തിരുവനന്തപുരം : ഇന്ന് അക്ഷയ തൃതീയ (Akshaya Tritiya). സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം ഈ വിശേഷ ദിനത്തിലെ വിപണനം ആരംഭിച്ചു കഴിഞ്ഞു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊവിഡ് മൂലം ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് തീർക്കാൻ കൂടിയാണ് വ്യാപാരികൾ തയ്യാറെടുക്കുന്നത്. സ്വർണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എന്നുള്ളതും വ്യാപാരികൾക്ക് അനുകൂലമാകും.
വലിയ പ്രതീക്ഷയാണ് ഈ ഏകദിന കച്ചവടത്തിൽ വ്യാപരികൾക്കുള്ളത്. 2020, 2021 വർഷങ്ങളിൽ കൊവിഡ് 19 പകർച്ചവ്യാധി തീർത്ത നിയന്ത്രണങ്ങൾ അക്ഷയതൃതീയ വിപണിയെ ശ്വാസംമുട്ടിച്ചിരുന്നു. ഓൺലൈൻ വ്യാപാരങ്ങളാണ് ഈ വർഷങ്ങളിൽ നടന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി അതിൽ നിന്നുള്ള ഒരു തിരിച്ചു വരവിനാണ് ഇപ്പോൾ വിപണി ഒരുങ്ങുന്നത്. മുൻകൂർ ബുക്കിങ് പ്രകാരമുള്ള കച്ചവടങ്ങൾ എല്ലാ ജ്വല്ലറികളിലും ആരംഭിച്ചു കഴിഞ്ഞു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വർണവിലയിൽ (Gold price) കുറവുണ്ടായത് സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. ദേവീദേവന്മാരുടെ ലോക്കറ്റുകൾ, നാണയങ്ങൾ എന്നിവയോടാണ് ഈ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയം.
2020 ലും 2021 ലും കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം നടന്നിരുന്നു. 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് അതിനു മുൻപ് 2019 ൽ കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്. കൊവിഡ് 19 നെ തുടർന്നുണ്ടായ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായതോടുകൂടി ഇത്തവണ സ്വർണ മേഖല കൂടുതൽ ഉണർവോടെയാണ് പ്രവർത്തിക്കുന്നത്. സാധാരണ വില്‍പ്പനയുടെ അഞ്ച് മടങ്ങ് വില്‍പ്പന അക്ഷയ തൃതീയ ദിനത്തിൽ നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം വരുന്ന വമ്പിച്ച വിൽപ്പനയാണ് അക്ഷയ തൃതീയ എന്ന ഒറ്റ ദിവസം നടക്കാറുള്ളത്